കൊടകര: കുഴൽപ്പണ കവർച്ചാ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളാങ്ങല്ലൂർ തേക്കാനത്ത് എഡ്വിനാണ് അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
കൊടകര കേസിലെ 19ാം പ്രതിയാണ് ഇയാൾ. പോലീസ് ക്രൂരമായി മർദിച്ചതായും കുടുംബത്തെ ഭീഷണിപ്പെടുത്തി മാനസീക സമ്മർദത്തിലാക്കി പീഡിപ്പിക്കുന്നതായും എഡ്വിൻ ഡോക്ടർമാരോടും പൊലീസിനും മൊഴി നൽകി.
കൊടകര കുഴൽപ്പണക്കേസിലെ കവർച്ചാമുതൽ കണ്ടെടുക്കുന്നതിനായി തുടങ്ങിയ രണ്ടാംഘട്ട അന്വേഷണം നടക്കുന്നതിലാണ് പീഡിപ്പിക്കുന്നതായും മർദ്ദിച്ചതായും ഭീഷണിപ്പെടുത്തുന്നതായുമുള്ള ആരോപണമുയർന്നിരിക്കുന്നത്.
രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ എല്ലാവരേയും വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ്. ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് കൊടകര മേൽപ്പാലത്തിന് സമീപത്ത് വെച്ച് കാറിൽ കൊണ്ടു വന്നിരുന്ന മൂന്നരകോടി കവർന്ന സംഭവമുണ്ടാകുന്നത്.
ബി.ജെ.പി തെരഞ്ഞെടുപ്പ് ചിലവിന് എത്തിച്ച പണമാണ് കവർന്നതെന്നാണ് പൊലീസ് കണ്ടെത്തൽ.