പുന്നയൂർ: കണ്ടൽ തൈകൾ വെച്ച് പിടിപ്പിച്ച് പച്ചത്തുരുത്താക്കുന്ന പദ്ധതിയ്ക്ക് പുന്നയൂർ പഞ്ചായത്തിൽ തുടക്കം കുറിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം എൻ കെ അക്ബർ എംഎൽഎ നിർവഹിച്ചു. കണ്ടൽ വനം വേണ്ട വിധം പരിപാലിച്ചാൽ മനോഹര കാഴ്ച സമ്മാനിക്കുന്നതോടൊപ്പം ജൈവ സമ്പത്ത് സംരക്ഷിക്കാനും കഴിയുമെമെന്ന് അദ്ദേഹം പറഞ്ഞു.
പുന്നയൂരിലെ ജലസമ്പത്തിനെ സംരക്ഷിക്കുകയും അതുവഴി പച്ചത്തുരുത്ത് ഒരുക്കുകയുമാണ് ഗ്രാമപഞ്ചായത്ത്. പുന്നയൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഹരിത കേരള മിഷനും സംയുക്തമായാണ് കണ്ടൽ കാടുകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ആദ്യമായാണ് പഞ്ചായത്ത് ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നത്.
വളയംതോട് പരിസരത്ത് ഒരു മീറ്റർ വ്യത്യാസത്തിൽ 250 തൈകളാണ് വച്ചു പിടിപ്പിക്കുന്നത്. കനോലി കനാലിനോട് ചേർന്നു കിടക്കുന്ന തോടായതുകൊണ്ട് മത്സ്യ സമ്പത്തുമുണ്ട്.
കൂടാതെ തോട് പരിസരത്ത് നെൽകൃഷിയുള്ളതിനാൽ പാടത്തേക്ക് ഉപ്പുവെള്ളം കയറുന്ന പ്രശ്നം പതിവാണ്. പദ്ധതി നടത്തിപ്പോടെ ഇതിനുള്ള പരിഹാരം കാണാൻ കഴിയും.
ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി എസ്. ജയകുമാർ പദ്ധതി വിശദീകരിച്ചു. പരിസ്ഥിതി പ്രാദേശിക പ്രവർത്തകൻ പി.വി.ദിവാകരൻ വിഷയാവതരണം നടത്തി. ജില്ല പഞ്ചായത്തംഗം റഹീം വീട്ടി പറമ്പിൽ , കെ.എ വിശ്വനാഥൻ, ഷെമീം അഷ്റഫ്, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.