തൃശ്ശൂർ: കോർപ്പറേഷനും സിറ്റി പോലീസും തമ്മിലുള്ള പോര് വീണ്ടും.
പരസ്യനികുതി സംബന്ധിച്ച നടപടികളാണ് പുതിയ പ്രശ്നങ്ങളുടെ തുടക്കം. നികുതിയടയ്ക്കാതെ പരസ്യങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ട്രാഫിക് ബോർഡുകൾ കഴിഞ്ഞദിവസം കോർപ്പറേഷൻ എടുത്തുമാറ്റിയിരുന്നു.
ഗതാഗത ക്രമീകരണത്തിനായി സ്ഥാപിച്ചിരുന്ന ബോർഡുകൾ മോഷ്ടിച്ചെന്നാരോപിച്ച് കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കെതിരേ പോലീസ് കേസെടുത്തതോടെ വിഷയം വഷളാവുകയായിരുന്നു.
എ.സി.പി.യുടെ നേതൃത്വത്തിലുള്ള പോലീസിനെതിരേ മേയർ എം.കെ. വർഗീസ് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും രേഖാമൂലം പരാതിനൽകി. കൂടാതെ ഹൈക്കോടതിയിൽ കേസ് കൊടുത്തെന്നും മേയർ വ്യക്തമാക്കി.
അനധികൃത ബോർഡുകളും ഹോർഡിങ്ങുകളും പെരുകുന്നതിനെതിരേ കോടതിയും സർക്കാരും നിലപാട് കടുപ്പിച്ചിരുന്നു. ബോർഡുകൾ സംബന്ധിച്ച് കണക്കെടുത്തപ്പോഴാണ് തൃശ്ശൂർ നഗരത്തിലുള്ള പല ബോർഡുകൾക്കും പരസ് യനികുതി അടയ്ക്കുന്നില്ലെന്ന് ബോധ്യപ്പെട്ടത്.
പ്രധാന പാതകളിൽ ഡിവൈഡറുകളിലെ ബോർഡുകളുടെ കാര്യത്തിലാണ് കൂടുതൽ. മേയറും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ പി.കെ. ഷാജനും ജോൺ ഡാനിയലും കൃത്യമായ വിവരശേഖരണം നടത്തി നിയമപരമല്ലാത്ത ബോർഡുകൾ നീക്കം ചെയ്യുകയായിരുന്നു.
ബോർഡുകൾ നീക്കം ചെയ്ത ജനപ്രതിനിധികളെ ഒഴിവാക്കി ഉദ്യോഗസ്ഥർക്കെതിരേയാണ് കേസ്. മുതിർന്ന പോലീസുദ്യോഗസ്ഥൻ നഗരസഭാ ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്.
നഗരത്തിലെ ഗതാഗത ക്രമീകരണവുമായി ബന്ധപ്പെട്ടും കോർപ്പറേഷൻ നേതൃത്വവും പോലീസും തമ്മിൽ അടുത്തിടെ ഏറ്റുമുട്ടിയിരുന്നു.