![](https://i0.wp.com/malluchronicle.com/wp-content/uploads/2021/11/580a77c4-bc7d-4c74-8538-af17cacec5fe-1.jpg?resize=650%2C448&ssl=1)
ഗുരുവായൂർ: റെയിൽവേ മേൽപ്പാലം നിർമാണം ബുധനാഴ്ച ആരംഭിക്കുമെങ്കിലും ഗതാഗതം തിരിച്ചുവിടൽ നാലുദിവസം കഴിഞ്ഞേ ഉണ്ടാകൂ.
ഗുരുവായൂരിലേക്കുള്ള റോഡ് ബുധനാഴ്ച അടയ്ക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, ക്രമീകരണങ്ങൾ പൂർത്തിയാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. തീയതി അടുത്ത ദിവസം നിശ്ചയിക്കും.
തൃശ്ശൂരിൽനിന്നുള്ള വലിയ വാഹനങ്ങൾ ചൊവ്വല്ലൂർപടി തിരിവിൽനിന്ന് ചിറ്റാട്ടുകര-പാവറട്ടി വഴി പഞ്ചാരമുക്കിലൂടെ ഗുരുവായൂരിലേക്ക് എത്തണം.
തൃശ്ശൂരിൽനിന്ന് കെ.എസ്.ആർ.ടി.സി. ബസടക്കം ചൂണ്ടലിൽനിന്ന് തിരിയാതെ കുന്നംകുളം വഴിയും ഗുരുവായൂരിലേക്കെത്താം.
ശബരിമല തീർഥാടകരുടെ വാഹനങ്ങളും കുന്നംകുളം വഴിയാണ് ഗുരുവായൂരിലേക്ക് വരേണ്ടത്.
തൃശ്ശൂരിൽനിന്നുള്ള സ്വകാര്യബസുകൾ മേൽപ്പാലം നിർമിക്കുന്ന റെയിൽവേ ക്രോസിനു കിഴക്കായി ആളെയിറക്കി മടങ്ങിപ്പോകണം.
തിരിച്ച് തൃശ്ശൂരിലേക്ക് യാത്രക്കാരെ കയറ്റിപ്പോകേണ്ടതും ഇവിടെനിന്നുതന്നെയാണ്.
തൃശ്ശൂർ ഭാഗത്തുനിന്നുള്ള ചെറിയ വാഹനങ്ങൾക്ക് തൈക്കാട് മാവിൻചുവടുനിന്ന് വലത്തോട്ടുതിരിഞ്ഞ് കോട്ടപ്പടി ശവക്കോട്ട റോഡിലൂടെ മമ്മിയൂർ വഴി ഗുരുവായൂരിലേക്ക് വരാം.
തിരിച്ച് തൃശ്ശൂർ ഭാഗത്തേക്ക് പോകാൻ ബസ് സ്റ്റാൻഡിനടുത്ത ബാബു ലോഡ്ജ് വഴി ടൗൺ ഹാളിനു പിന്നിലൂടെയുള്ള റോഡിലൂടെ കടക്കണം.