കൊവിഡ് പ്രതിരോധ വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം കൊടുക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ നൽകിയ ഹർജിയില്‍ കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണം തേടി.
കോട്ടയം സ്വദേശിയായ പീറ്റര്‍ ഹൈക്കോടതിയില്‍ നൽകിയ ഹർജിയിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. പണം നല്കി സ്വകാര്യ ആശുപത്രിയില്‍ നിന്നും വാക്സിനെടുക്കുമ്പോൾ പോലും നല്കുന്ന സര്‍ട്ടിഫിക്കറ്റിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും ഹർജിയിൽ പരാമർശിക്കുന്നു.
മറ്റ് രാജ്യങ്ങളിലുള്ള വാക്സിന് സര്‍ട്ടിഫിക്കറ്റുകളില്‍ ബന്ധപ്പെട്ട വിശദാംശങ്ങളല്ലാതെ മറ്റൊന്നുമില്ലെന്നും പണം കൊടുത്ത് വാക്സിന് എടുക്കുന്ന വ്യക്തിക്ക് ലഭിക്കുന്നത് സ്വകാര്യ രേഖയാണെന്നും പീറ്റർ പറയുന്നു. ഇതില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിപ്പിച്ചത് കൊണ്ട് ഒരു പ്രയോജനവുമില്ല. പൗരനെന്ന നിലയില്‍ തന്റെ മൗലികാവകാശം ഹനിക്കുന്ന നടപടി അനുവദിക്കാനാവില്ല. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഇല്ലാതെ വാക്സിന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാവുന്ന വിധം കോവിന്‍ പോര്‍ട്ടലില്‍ മാറ്റം കൊണ്ടുവരാന്‍ ഉത്തരവിടണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു.
പൊതു സ്ഥലങ്ങളിൽ പോലും കൊവിഡ് പ്രതിരോധ പ്രചാരണ കാംപയിന് പോസ്റ്ററുകളിലും മറ്റും നരേന്ദ്ര മോദിയുടെ ചിത്രം കൂടി പതിപ്പിച്ചിരിക്കുകയാണ്. കൊവിഡിനെതിരായ ദേശീയ പ്രചാരണം പ്രധാന മന്ത്രിക്ക് വേണ്ടിയുള്ള പ്രചാരണമായി മാറിയ അവസ്ഥയാണ് നിലവിലുള്ളതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.