മലപ്പുറം: 68 കാരനായ വയോധികനെ പ്രണയം നടിച്ച് ഹണി ട്രാപ്പിൽ പെടുത്തിയ വ്ലോഗർക്കും ഭർത്താവിനുമെതിരെ പോലീസ് നടപടി. കൽപ്പകഞ്ചേരി സ്വദേശിയായ വയോധികനുമായി 28 കാരിയും പ്രമുഖ വ്ലോഗറുമായ റാഷിദ ബന്ധം സ്ഥാപിക്കുകയും 23 ലക്ഷം രൂപയോളം തട്ടിയെടുക്കുകയുമായിരുന്നു. കേസിൽ റാഷിദയ്ക്കും ഭർത്താവിനുമെതിരെ പൊലീസ് കേസെടുത്തു. ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനെ മലപ്പുറം കൽപ്പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
വയോധികനോട് പ്രണയം നടിച്ചാണ് റാഷിദ ബന്ധം സ്ഥാപിച്ചത്. വയോധികനെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. അറുപത്തെട്ടുകാരനുമായുള്ള ഭാര്യയുടെ ബന്ധം ഭർത്താവ് കണ്ടില്ലെന്ന് നടിച്ചു. കൂടാതെ, വയോധികനെ വിളിച്ച് വരുത്തുന്ന സമയത്ത് രഹസ്യമായി സൗകര്യങ്ങൾ ഒരുക്കി നൽകിയതും ഇയാൾ തന്നെയായിരുന്നു. ഭർത്താവ് തുടങ്ങാനിരിക്കുന്ന വ്യാപാരങ്ങളിൽ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്. വയോധികന് സംശയമൊന്നും തോന്നിയതുമില്ല.
എന്നാൽ, പോകപ്പോകെ കാര്യങ്ങൾ മാറി മറിഞ്ഞു. വീഡിയോയും ഫോട്ടോകളും കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി യുവതി വയോധികനിൽ നിന്നും കൂടുതൽ പണം കൈക്കലാക്കി. സമൂഹമാധ്യമങ്ങളിൽ സജീവമായ ദമ്പതികൾ പരസ്യമായി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് 23 ലക്ഷം രൂപ തട്ടിയത്. സാമ്പത്തിക ഭദ്രതയും ഉന്നത സ്വാധീനമുളള അറുപത്തെട്ടുകാരന്റെ പണം നഷ്മാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കിയത്. കൽപ്പകഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഹണി ട്രാപ്പ് പുറത്തായത്.