കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപന വാർത്തകൾ വന്ന് തുടങ്ങിയതോടെ വിദേശജോലി നഷ്ടമാകുമെന്ന ഭീതിയിൽ നഴ്സ് ജീവനൊടുക്കി.
ഒമിക്രോൺ വ്യാപനം തടയുന്നതിനായി രാജ്യാന്തര വിമാന സർവീസുകൾ നിർത്തലാക്കുകയും അതോടെ വിദേശജോലിക്കു പോകാൻ വൈകുമെന്ന വിഷമത്തിലാണ് നഴ്സായ യുവതി ജീവനൊടുക്കിയത്.
കോട്ടയം ജില്ലയിലെ വാഴൂർ ഈസ്റ്റ് ആനകുത്തിയിൽ നിമ്മി പ്രകാശ് (27) ആണു മരിച്ചത്.
മണിമല വള്ളംചിറയിലെ ഭർതൃഗൃഹത്തിലെ ബെഡ്റൂമിലാണു യുവതി തൂങ്ങിമരിച്ചത്.
കർണാടകത്തിൽ നഴ്സായിരുന്ന നിമ്മി സ്വീഡനിൽ ജോലി ശരിയായതോടെ രണ്ടു മാസം മുമ്പാണു മണിമലയിലെ വീട്ടിലെത്തിയത്. കൊവിഡ് മൂലം വിദേശജോലി നഷ്ടപ്പെട്ട ഭർത്താവ് റോഷൻ പാലായിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.
രണ്ടു വർഷം മുമ്പായിരുന്നു വിവാഹം. കുടുംബപ്രശ്നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നെന്ന് ഇവരുമായി അടുപ്പമുള്ളവർ വ്യക്മാക്കി.
ഞായറാഴ്ച ഇരുവരും വള്ളംചിറയിലെ ഇടവകപ്പള്ളിയിൽ പ്രാർത്ഥനയ്ക്കായി പോയിരുന്നു. തിരികെ വീട്ടിലെത്തി റോഷന്റെ മാതാപിതാക്കളുമൊരുമിച്ചു ഭക്ഷണം കഴിച്ചതിനു ശേഷം നിമ്മി മുറിയിലേക്കു പോയി. കുറേക്കഴിഞ്ഞ് റോഷൻ ചെല്ലുമ്പോൾ ബെഡ്റൂമിന്റെ കതക് ഉള്ളിൽ നിന്നു പൂട്ടിയ നിലയിലായിരുന്നു.
വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ വെട്ടിപ്പൊളിച്ചപ്പോൾ നിമ്മിയെ ഷാളിൽ കുരുക്കുണ്ടാക്കി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.
ഷാൾ മുറിച്ചുമാറ്റി മണിമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.