
ധാക്ക: കണ്ടെയ്നറിലെ ഒളിച്ചുകളി 15കാരന് വിനയായി. ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്ത് ഒളിച്ചുകളിക്കിടെ കണ്ടെയ്നറിനകത്തു കയറി ഉറങ്ങിപ്പോയ ഫഹിമാണ് ആറു ദിവസം കഴിഞ്ഞ് എത്തിച്ചേർന്നത് 3000 കിലോമീറ്റർ അകലെ മലേഷ്യയിലെ പോർട്ട് ക്ലാങ്ങിൽ. ഭക്ഷണവും വെള്ളവുമില്ലാതെ ദിവസങ്ങൾ കഴിഞ്ഞ് മറ്റൊരു രാജ്യത്ത് എത്തിയ ഫഹീം അവശനായി, കരയുന്ന നിലയിലായിരുന്നു. ഈ മാസം 17ന് എത്തിയ കപ്പലിലെ കണ്ടെയ്നറിൽ നിന്നാണ് അധികൃതർ കുട്ടിയെ കണ്ടെത്തിയതെന്ന് മലേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കണ്ടെയ്നറിനകത്തുനിന്ന് ശബ്ദം കേട്ടാണു ജീവനക്കാർ ശ്രദ്ധിച്ചത്. തളർന്ന്, അമ്പരപ്പോടെപുറത്തുവരുന്ന കുട്ടിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ആരോഗ്യനില വീണ്ടെടുത്ത കുട്ടി ചികിത്സയിലാണിപ്പോൾ. മനുഷ്യക്കടത്തല്ലെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മലേഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കണ്ടെയ്‌നർ മലേഷ്യയിലേക്ക് കയറ്റി അയക്കാനുള്ള ഒരുക്കത്തിലായിരുന്നു എന്ന കാര്യം കുട്ടിക്ക് അറിയില്ലായിരുന്നു.