![](https://i0.wp.com/malluchronicle.com/wp-content/uploads/2022/12/Screenshot_20221213_081657.jpg?resize=650%2C361&ssl=1)
കോട്ടയം: തെളളകത്ത് പോളിയോ ബാധിതയായ യുവതിയെ ക്രൂരമായ അതിക്രമത്തിനിരയാക്കി സ്വര്‍ണവും പണവും കവർന്നു ഭര്‍ത്താവ് രക്ഷപ്പെട്ടു. എണ്‍പത് പവനിലേറെ സ്വര്‍ണവും നാല്പത് ലക്ഷത്തിലേറെ രൂപയും ഭര്‍ത്താവ് മോഷ്ടിച്ചെന്നാണ് നാഗര്‍കോവില്‍ സ്വദേശിനിയുടെ പരാതി. പൊലീസ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തയാറായിട്ടില്ല.
രണ്ടു വയസു മുതല്‍ വീൽ ചെയറിലാണ് ലിറ്റില്‍ ഷിയ (30) എന്ന ഈ പെണ്‍കുട്ടിയുടെ ജീവിതം. നാഗര്‍കോവിലില്‍ നിന്ന് മുണ്ടക്കയത്തേക്ക് കുടിയേറി താമസമാക്കിയ കുടുംബത്തിലെ ഏക പെണ്തരി. ജന്മനാ പോളിയോ ബാധിതയായ ഷിയയെ പൊന്നുപോലെ നോക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് നാഗര്‍കോവില്‍ സ്വദേശിയായ ആന്‍ഡ്രൂ സ്പെന്‍സര്‍ 2015ല്‍ ഷിയയെ വിവാഹം ചെയ്തത്.
വിവാഹശേഷം മാതാപിതാക്കള്‍ ഷിയയ്ക്ക് നല്കിയ പൊന്നിലും പണത്തിലും മാത്രമായി ആന്‍ഡ്രുവിന്റെ കണ്ണ്. കൊടുക്കുന്തോറും വീണ്ടും വീണ്ടും സ്വര്‍ണം ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു. ശാരീരിക ആക്രമണങ്ങളും പതിവായി. നിസഹായയായ തന്റെ മുന്നില്‍ വച്ച് മറ്റ് സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ഥിതി പോലും ഉണ്ടായെന്ന് ഷിയ ആരോപിച്ചു. കൈയിലുണ്ടായിരുന്ന എണ്‍പത് പവനോളം സ്വര്‍ണവും നാല്‍പ്പത് ലക്ഷം രൂപയും തട്ടിയെടുത്ത ശേഷം ഈ വര്‍ഷം മെയ് മാസത്തിലാണ് ആന്‍ഡ്രൂ കോട്ടയം തെളളകത്തെ ഫ്ളാറ്റില്‍ ഷിയയെ ഉപേക്ഷിച്ച് ഷിയയുടെ കാറുമായി പോയത്.
പൊലീസില്‍ പരാതി സമർപ്പിച്ച ഷിയ കോട്ടയം എസ്പിക്കു മുന്നില്‍ പോലും നേരിട്ടെത്തി സഹായം അഭ്യര്‍ഥിച്ചു. ഗാര്‍ഹിക പീഡനത്തിന് കേസെടുത്തതിനപ്പുറം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇപ്പോഴും ഒരുങ്ങിയിട്ടില്ല. പൊലീസില്‍ പരാതി നല്കിയ ശേഷവും ചില വനിതാ സുഹൃത്തുക്കള്‍ വഴി ആന്‍ഡ്രൂ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും ഷിയ പറയുന്നു. സഹോദരന്മാരും കുടുംബസുഹൃത്തുക്കളും ഉള്‍പ്പെടെയുളളവരുടെ സഹായത്തോടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന ഷിയയ്ക്ക് നീതിയ്ക്കായി ഇനി ഏതു കാൽ പിടിക്കണമെന്ന് നിശ്ചയമില്ല.
ചെറ്റ