കൊച്ചി: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് മുമ്പ് കെ.എസ്.യു. പ്രവർത്തകയെ എസ്.എഫ്.ഐ. പ്രവർത്തകർ തട്ടിക്കൊണ്ടുപോയതായി പരാതി. കൊച്ചി പൂത്തോട്ട എസ്.എൻ. ലോ കോളേജിലെ മൂന്നാം സെമസ്റ്റർ വിദ്യാർഥിനി പ്രവീണയെയാണ് എസ്.എഫ്.ഐ.ക്കാർ തട്ടിക്കൊണ്ടുപോയത്. ക്ലാസ് പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കെ.എസ്.യുവും എസ്.എഫ്.ഐ.യും ഒപ്പത്തിനൊപ്പമായിരുന്നു. ഇതോടെയാണ് ക്ലാസ് പ്രതിനിധിയായ പ്രവീണയെ എസ്.എഫ്.ഐ.ക്കാർ തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം.
ഉച്ചയ്ക്ക് രണ്ടുമണിക്ക് യൂണിയൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരുമണിയോടെയാണ് തട്ടിക്കൊണ്ടുപോയതെന്ന് പ്രവീണ പറഞ്ഞു. ക്ലാസ് പ്രതിനിധി തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ.ക്കും കെ.എസ്.യുവിനും ഒമ്പത് സീറ്റ് വീതമാണ് ലഭിച്ചത്. തുടർന്ന് യൂണിയൻ ഭരണം തീരുമാനിക്കാനായി രണ്ടുമണിക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടക്കാനിരുന്നതാണ്. ഇതിനിടെയാണ് സുഹൃത്തായ വിദ്യാർഥിനി തനിക്ക് സുഖമില്ലെന്നും ആശുപത്രിയിൽ പോകാൻ കൂടെവരാമോ എന്നും ചോദിച്ച് പാർക്കിങ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയത്.
തുടർന്ന് ഒരു കാർ അവിടെ എത്തി. ആശുപത്രിയിൽ പോകാനെന്ന് പറഞ്ഞ് സുഹൃത്ത് തന്നെ കാറിൽ കയറ്റി. സുഹൃത്തിനെ കൂടാതെ രണ്ടുപേർ കൂടി കാറിലുണ്ടായിരുന്നു. പിന്നീട് ആശുപത്രിയിലേക്ക് പോകാതെ കാർ പലവഴികളിലൂടെ കറങ്ങി. ഒടുവിൽ മൂന്ന് മണിക്കൂറിന് ശേഷം നടക്കാവിൽ തന്നെയും സുഹൃത്തിനെയും കാറിൽനിന്ന് ഇറക്കിവിട്ടെന്നും പ്രവീണ പറഞ്ഞു.
പ്രവീണയെ കാണാതായ സംഭവത്തിൽ പോലീസ് മിസിങ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ കോളേജ് യൂണിയൻ പിടിച്ചെടുക്കാനായി വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയതാണെന്ന് പിന്നീട് വ്യക്തമായി. ഇതോടെ കൂടുതൽ വകുപ്പുകൾ ചുമത്തി നാല് എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ കേസെടുക്കുമെന്നാണ് പോലീസ് നൽകുന്നവിവരം. പ്രതികളുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉടനുണ്ടാകുമെന്നും കൊച്ചി സിറ്റി പോലീസ് പറഞ്ഞു. പ്രതികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.യുവും ആവശ്യപ്പെട്ടു. അതേസമയം, എസ്.എഫ്.ഐ. ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.