കൊണ്ടോട്ടി : നടന്നു പോകുകയായിരുന്ന വിദ്യാർഥിനിയെ ആക്രമിക്കാൻ ശ്രമം. യുവാവിന്റെ പിടിയിൽനിന്നു കുതറിയോടിയ വിദ്യാർഥിനി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. മലപ്പുറം കൊണ്ടോട്ടിക്കു സമീപം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
ഇരുപത്തൊന്നുകാരിയായ വിദ്യാർഥിനി പഠന ആവശ്യത്തിനായി പോകുമ്പോൾ ആയിരുന്നു ആക്രമണം. കല്ലുകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച ശേഷം വാഴത്തോട്ടത്തിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം നടത്തുകയായിരുന്നു എന്നാണ് പരാതി.
കല്ലുകൊണ്ടുള്ള യുവാവിന്റെ ഇടിയിൽ പരുക്കേറ്റ വിദ്യാർഥിനിയെ പിന്നീട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞു നാട്ടുകാരും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഡോഗ് സ്ക്വാഡിന്റെ പരിശോധനയും നടന്നു.
ഡിവൈഎസ്പി കെ.അഷ്റഫ്, സിഐ എം.സി.പ്രമോദ്, എസ്ഐമാരായ എം.അജാസുദ്ദീൻ, പി.കെ.അഹമ്മദ്കുട്ടി തുടങ്ങിയവർ സ്ഥലത്തെത്തി. വിദ്യാർഥിനിയിൽനിന്നു മൊഴിയെടുത്തു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.