![](https://i0.wp.com/malluchronicle.com/wp-content/uploads/2023/07/reduced_picsart_23-07-21_15-58-03-910281291387889444926217460.jpg?resize=650%2C433&ssl=1)
അൻപത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. രേഖ എന്ന ചിത്രമാണ് വിന്‍സിയെ മികച്ച നടിയാക്കിയത്. ന്നാ താൻ കേസ് കൊട് ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബന് പ്രത്യേക ജൂറി പരാമർശം നേടി. നൻപകൽ നേരത്ത് മയക്കം ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.
മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. സി.എസ്.വെങ്കിടേശ്വരന് പുരസ്കാരത്തിന് അർഹനായി. മികച്ച ജനപ്രിയ ചിത്രമായി ‘ന്നാ താൻ കേസ് കൊട്’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ (ചിത്രം: ഇലവീഴാ പൂഞ്ചിറ) ഷോബി പോൾ രാജ് ആണ് മികച്ച നൃത്തസംവിധായകൻ (ചിത്രം: തല്ലുമാല) മികച്ച പിന്നണി ഗായികയായി മൃദുല വാരിയറും മികച്ച പിന്നണി ഗായകനായി കപിൽ കപിലനും തിരഞ്ഞെടുക്കപ്പെട്ടു. റഫീഖ് അഹമ്മദ് ആണ് മികച്ച ഗാനരചയിതാവ്.
154 ചിത്രങ്ങളില്‍ നിന്ന് അവസാന റൗണ്ടിലെത്തിയ മുപ്പതില്‍ നിന്നാണ് പുരസ്കാരങ്ങള്‍. ചിത്രങ്ങളുടെ എണ്ണത്തില്‍ റെക്കോർഡുമായി 154 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. 2021 ല്‍ 142ഉം കോവിഡ് ബാധിച്ച 2020 ല്‍ 80 ചിത്രങ്ങളുമായിരുന്നു മത്സരത്തിനെത്തിയത്. പ്രാഥമിക ജൂറി കണ്ട ശേഷം 30 ശതമാനം ചിത്രങ്ങളാണ് അന്തിമ ജൂറി പരിഗണിച്ചത്.
സമാന്തര സിനിമയുടെ വക്താവായ ഗൗതം ഘോഷ് അധ്യക്ഷനായ അന്തിമ ജൂറിയില്‍ നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരാണ് അംഗങ്ങള്‍.