![](https://i0.wp.com/malluchronicle.com/wp-content/uploads/2023/03/reduced_FqTXydEaUAIMzNu.jfif_.jpg?resize=496%2C279&ssl=1)
ഇന്ത്യൻ സൂപ്പർ ലീഗിലെ ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ആദ്യ പ്ലേഓഫ് മത്സരം നാടകീയമായ രംഗങ്ങളിലേക്ക് നീണ്ടു. മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ ബെംഗളൂരു ഗോളടിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ മൈതാനം വിട്ടു. ലഭിച്ച ഫ്രീകിക്ക് വേഗത്തിൽ വലയിലാക്കി ബെംഗളൂരുവിനായി സുനിൽ ഛേത്രിയാണ് ഗോളടിച്ചത്.
എന്നാൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിഷേധിച്ചു. താരങ്ങൾ തയ്യാറാകുന്നതിന് മുന്നേയാണ് കിക്കെടുത്തതെന്നും അതിനാൽ ഗോൾ അനുവദിക്കരുതെന്നും ബ്ലാസ്റ്റേഴ്സ് താരങ്ങൾ വാദിച്ചു. റഫറി ഗോൾ അനുവദിച്ചതിനാൽ കോച്ച് ഇവാൻ വുകാമനോവിച്ച് താരങ്ങളോട് മൈതാനം വിടാൻ നിർദേശിച്ചു ഇതിന് പിന്നാലെ താരങ്ങൾ മൈതാനം വിട്ടു.
സ്വന്തം തട്ടകത്തിൽ ബെംഗളൂരുവിന്റെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. അഞ്ചാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പെനാൽറ്റി ബോക്സിനടുത്തു വെച്ച് കിട്ടിയ ഫ്രീകിക്ക് അപകടം വിതച്ചാണ് കടന്നുപോയത്. ജാവി ഹെർണാണ്ടസെടുത്ത കിക്ക് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ തട്ടിത്തെറിച്ചെങ്കിലും വീണ്ടും അപകടം വിതച്ചു. പിന്നാലെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത് ബെംഗളൂരു നിരവധി മുന്നേറ്റങ്ങളും നടത്തി.
13-ാം മിനിറ്റിൽ റോയ് കൃഷ്ണയുടെ ഹെഡർ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. ബെംഗളൂരു മുന്നേറ്റം കൗണ്ടർ അറ്റാക്കുകളുമായി കളം നിറഞ്ഞപ്പോൾ പ്രതിരോധിക്കാൻ ബ്ലാസ്റ്റേഴ്സ് ബുദ്ധിമുട്ടി. 24-ാം മിനിറ്റിൽ രണ്ടുതവണ റോയ് കൃഷ്ണ മഞ്ഞപ്പടയുടെ പെനാൽറ്റി ബോക്സിൽ വെല്ലുവിളിയുയർത്തി. ഇടതുവിങ്ങിൽ നിന്നുതിർത്ത ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗിൽ തട്ടിയകറ്റിയപ്പോൾ പിന്നാലെ ഹെഡർ ലക്ഷ്യം കാണാതെ പുറത്തുപോയി.
കിട്ടിയ അവസരങ്ങളിൽ ബ്ലാസ്റ്റേഴ്സും ചെറിയ മുന്നേറ്റങ്ങൾ നടത്തി. 40-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ബോക്സിൽ ഇരച്ചെത്തിയ ജാവി ഹെർണാണ്ടസ് ഉഗ്രൻ ഷോട്ടുതിർത്തു. എന്നാൽ അഡ്രിയാൻ ലൂണ തലകൊണ്ട് കൃത്യമായ പ്രതിരോധം തീർത്തതോടെ ബ്ലാസ്റ്റേഴ്സ് ആശ്വസിച്ചു. പിന്നാലെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിലും ആദ്യ പകുതിക്ക് സമാനമെന്നോണം ബെംഗളൂരുവാണ് ആധിപത്യം പുലർത്തിയത്. 59-ാം മിനിറ്റിൽ ബെംഗളൂരു എഫ്സി ഗോളിനടുത്തെത്തി. ബ്ലാസ്റ്റേഴ്സ് പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് സുരേഷ് സിങിന്റെ ഉഗ്രൻ ഷോട്ട് ഗോൾകീപ്പർ ഗിൽ തട്ടിയകറ്റി. 71-ാം മിനിറ്റിൽ മുന്നേറ്റനിരക്കാരൻ ഡാനിഷ് ഫറൂഖിന് പകരം സഹലിനെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. ബെംഗളൂരു നിരയിൽ സൂപ്പർതാരം സുനിൽ ഛേത്രിയും മൈതാനത്തിറങ്ങി.
എന്നാൽ അവസാനഘട്ടത്തിൽ വലിയ മുന്നേറ്റങ്ങൾ നടത്താൻ ഇരുടീമുകൾക്കുമായില്ല. 81-ാം മിനിറ്റിൽ സ്ട്രൈക്കർ ഡയമെന്റക്കോസിന്റെ ഹെഡർ ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു കൈയ്യിലൊതുക്കി. 84-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയെടുത്ത ഫ്രീകിക്ക് ബെംഗളൂരു കൃത്യമായി പ്രതിരോധിച്ചു. പിന്നാലെ 85-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം ലഭിച്ചു. വലതുവിങ്ങിൽ നിന്ന് രാഹുലിന്റെ ക്രോസ് ലൂണയ്ക്ക് ഹെഡ് ചെയ്യാനായില്ല. മത്സരം ഫുൾടൈമിൽ ഗോൾരഹിതമായി അവസാനിച്ചതോടെ എക്സ്ട്രാടൈമിലേക്ക് നീണ്ടു.
എക്സ്ട്രൈ ടൈമിന്റെ തുടക്കത്തിൽ തന്നെ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തി. 96-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് വേഗത്തിൽ വലയിലാക്കി ബെംഗളൂരു ലീഡെടുത്തു. സുനിൽ ഛേത്രിയാണ് ഗോളടിച്ചത്. എന്നാൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിഷേധിച്ചു. താരങ്ങൾ തയ്യാറാകുന്നതിന് മുന്നേയാണ് കിക്കെടുത്തതെന്നും അതിനാൽ ഗോൾ അനുവദിക്കരുതെന്നും ബ്ലാസ്റ്റേഴ്സ് താരങ്ങൾ വാദിച്ചു. റഫറി ഗോൾ അനുവദിച്ചതിനാൽ കോച്ച് ഇവാൻ വുകാമനോവിച്ച് താരങ്ങളോട് മൈതാനം വിടാൻ നിർദേശിച്ചു ഇതിന് പിന്നാലെ താരങ്ങൾ മൈതാനം വിട്ടു.