![](https://i0.wp.com/malluchronicle.com/wp-content/uploads/2022/10/reduced_jomon_tourist_bus.jpg?resize=650%2C433&ssl=1)
വടക്കഞ്ചേരി അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന് ചില്ലറക്കാരനല്ല. മറ്റ് നിരവധി കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. ഡിവൈഎഫ്ഐ ഓഫീസ് ആക്രമണവും, മദ്യപിച്ച് വാഹനമോടിച്ചതുമായ കേസുകളാണ് ജോമോനെതിരെയുള്ളത്. കഴിഞ്ഞ ജൂലൈയില്‍ ഇലഞ്ഞി ഡിവൈഎഫ്ഐ ഓഫീസ് ആക്രമിച്ച സംഭവത്തിലാണ് ഇയാള്‍ക്കെതിരെ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനില്‍ കേസുള്ളത്.
അതേസമയം വടക്കഞ്ചേരി അപകടത്തില്‍ ഡ്രൈവര്‍ ജോമോനെതിരെ പുതിയ വകുപ്പ് ചുമത്തി നരഹത്യയ്ക്ക് കേസെടുത്തു. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ജോമോന്റെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അപകടസമയത്ത് മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് ഇത്. കാക്കനാട് ലാബിലേക്കാണ് രക്തസാമ്പിള്‍ അയച്ചിരിക്കുന്നത്.
വാഹന ഉടമയുടെ ഭാഗത്ത് പിഴവുണ്ടായിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം ജോമോനേയും കൊണ്ട് തെളിവെടുപ്പ് നടത്തും. ഇയാളുടെ മുന്‍കാല പശ്ചാത്തലം ഉള്‍പ്പടെ പരിശോധിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
ഡ്രൈവര്‍ക്കെതിരെ ഏതൊക്കെ വകുപ്പുകള്‍ ചുമത്തണം എന്ന കാര്യം തീരുമാനിക്കാന്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നിരുന്നു. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു യോഗം. ജോമോനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കായിരുന്നു നേരത്തെ കേസ് എടുത്തിരുന്നത്.
വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈമാറിയ പ്രഥമിക റിപ്പോര്‍ട്ടിലാണ് അപകടകാരണം വ്യക്തമാക്കുന്നത്. വേളാങ്കണ്ണി യാത്ര കഴിഞ്ഞ് പുലര്‍ച്ചെ മടങ്ങിയെത്തിയ ഡ്രൈവര്‍ രാത്രി വീണ്ടും വാഹനം ഓടിച്ചതായും ഇടതുവശത്തുകൂടി കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.