![](https://i0.wp.com/malluchronicle.com/wp-content/uploads/2022/01/image_search_1643091617757-1.jpg?resize=650%2C366&ssl=1)
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന നിലപാടിലുറച്ച് ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിൽ പ്രതികൾ ആസൂത്രിതമായി കളവ് പറയുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങളാണ് പ്രതികൾ മൊഴിയായി നൽകുന്നത്. ഗൂഢാലോചന തുറന്നു പറഞ്ഞ കുറ്റാരോപിതനെ മറ്റ് പ്രതികൾ സമ്മർദ്ദത്തിലാക്കിയെന്നും പൊലീസ് വിശദീകരിച്ചു.
ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇപ്പോൾ നടക്കുന്ന തുടരന്വേഷണം പൂർത്തിയാകുന്നതുവരെ പുതിയ സാക്ഷികളുടെ വിസ്താരം നീട്ടിവയ്ക്കണം എന്നാണ് ആവശ്യം.
ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കമുള്ള 5 പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ചോദ്യം ചെയ്യലിനായി കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലാകും ഇന്ന് ഉണ്ടാവുക.
ശാസ്ത്രീയ പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ന് കൂടുതൽ ചോദ്യങ്ങളുണ്ടാകും. കഴിഞ്ഞ ദിവസം അവസാന രണ്ട് മണിക്കൂർ എസ് പി മോഹനചന്ദ്രൻ ദിലീപിനെ ഒറ്റക്കിരുത്തി ചോദ്യം ചെയ്തിരുന്നു. സംവിധായകൻ റാഫി അടക്കമുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിനോടുള്ള ചോദ്യങ്ങൾ. രണ്ട് ദിവസങ്ങളിലായി 22 മണിക്കൂർ നേരം അന്വേഷണ സംഘം പ്രതികളെ ചോദ്യം ചെയ്തു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഫലപ്രദമായി മുന്നോട്ടുപോകുകയാണെന്നും ഇത് പൂർത്തിയാകുന്നതുവരെ വിചാരണ നടപടികൾ നിർത്തി വയ്ക്കുന്നതാണ് നീതിയുക്തമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്. സാക്ഷികളുടെ വിസ്താരം 10 ദിവസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.