![](https://i0.wp.com/malluchronicle.com/wp-content/uploads/2022/01/reduced_image-51.jpg?resize=650%2C442&ssl=1)
കൊവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ട് കാറ്റഗറി അടിസ്ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഇന്നുമുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ. സംസ്ഥാനത്ത് കൊവിഡ് വ്യാപനവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. ജില്ലയില്‍ ഒരുതരത്തിലുള്ള ആള്‍ക്കൂട്ടവും പാടില്ലെന്നാണ് നിര്‍ദ്ദേശം. ഇവിടെ തീയറ്ററുകൾ, ജിംനേഷ്യം,നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം. ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തണം. പത്ത്, പന്ത്രണ്ട്, ബിരുദ, ബിരുദാന്തര കോഴ്സുകളുടെ അവസാനവര്‍ഷമൊഴികെ എല്ലാ ക്ലാസുകളും ഓണ്‍ലൈനാക്കും. ട്യൂഷന് ക്ലാസുകളും അനുവദിക്കില്ല.
സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം. പുതിയ മാനദണ്ഡം അനുസരിച്ച് ആശുപത്രികളില്‍ കഴിയുന്ന രോഗികളില്‍ 25 ശതമാനത്തിലേറെ പേര് കൊവിഡ് ബാധിതരാകുമ്പോഴാണ് ആ ജില്ല ‘സി’യില്‍ ഉള്‍പ്പെടുക. തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ശ്രദ്ധ നൽകാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏകോപിച്ചു നിയന്ത്രണം ശക്തമാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
കൊവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിച്ചവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് ബി കാറ്റഗറിയിൽ. ഇവിടെയും നിയന്ത്രണങ്ങൾ കർശനമാണ്. വിവാഹം, മരണാന്തര ചടങ്ങുകൾക്ക് 20 പേർ മാത്രമേ പങ്കെടുക്കാവൂ.
കാറ്റഗറി – എ- യിൽ കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുപരിപാടികൾ,വിവാഹം, മരണാന്തര ചടങ്ങുകൾക്ക് പരമാവധി 50 പേർക്ക് ഇവിടെ അനുവാദമുണ്ട്. ഒമ്പതു ജില്ലകളിലും പൊതുയോഗം നിരോധിച്ചു.
കാസർഗോഡ്, കോഴിക്കോട് ജില്ലകൾ ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല. എന്നാല്‍, വിവാഹങ്ങള്‍ക്കും മറ്റും അകലം ഉറപ്പു വരുത്തണമെന്ന് കോവിഡ് അവലോകനയോഗം നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഉയർന്നടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 47.72 ശതമാനമാണ് ഇന്നലത്തെ ടിപിആർ. അതിനിടെ സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് സൂചന നൽകി.കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ റാന്റം പരിശോധനയിൽ 90 ശതമാനവും ഒമിക്രോൺ കേസുകളാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
![](https://i0.wp.com/malluchronicle.com/wp-content/uploads/2022/01/Kerala_schools_Reopen_SreekeshRaveendranNair_010120_1200.jpg?resize=650%2C434&ssl=1)
അതേ സമയം സ്കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു.
സെറിബ്രൽ പാൾസി, ഓട്ടിസം രോഗങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാളെ വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുമതി നൽകും.
സംസ്ഥാനത്ത് 83 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിനേഷൻ നൽകി. എന്നാൽ കാസർഗോഡ്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകൾ സംസ്ഥാന ശരാശരിക്കും താഴെയാണ്. കുട്ടികളുടെ വാക്സിനേഷനിൽ സംസ്ഥാന ശരാശരി 66 ശതമാനമാണ്. എന്നാൽ എറണാകുളം, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലകളുടെ വാക്സിനേഷൻ ശരാശരി സംസ്ഥാന ശരാശരിയേക്കാൾ കുറവാണ്.
കുട്ടികളുടെ വാക്സിനേഷൻ, രണ്ടാം ഡോസ് വാക്സിനേഷൻ എന്നിവ സംസ്ഥാന ശരാശരിയേക്കാൾ കുറഞ്ഞ ജില്ലകൾ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തണം. ഡയാലിസിസ് ആവശ്യമുള്ള കൊവിഡ് രോഗികൾക്ക് എല്ലാ ജില്ലകളിലും സൗകര്യങ്ങൾ ഒരുക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി. ജില്ലകളിലെ ആവശ്യത്തിനനുസരിച്ച് ഡയാലിസിസ് സൗകര്യങ്ങൾ വർധിപ്പിക്കണം. സെക്രട്ടേറിയറ്റിൽ ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയുന്നത് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിച്ചു റാപ്പിഡ് റെസ്പോൺസ് ടീമുകളുടെ (RRT) പരിശീലന പരിപാടി ഓൺലൈൻ ആയി സംഘടിപ്പിച്ചിരുന്നു. ആർ. ആർ. ടി അംഗങ്ങളും പൊതുജനങ്ങളും ഉൾപ്പെടെ 60,000 പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ഇ- ജാഗ്രതാ പോർട്ടലിൽ വിവരങ്ങൾ സമയബന്ധിതമായി നൽകേണ്ടത് വളരെ പ്രധാനമാണ്. ഓക്സിജൻ വിവരങ്ങൾ, കിടക്കയുടെ ലഭ്യത എന്നിവ ആശുപത്രികൾ സമയബന്ധിതമായി നൽകണം.
കൊവിഡ് വ്യാപന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിൻ നടപ്പിലാക്കും. ജനുവരി 26 ന് ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കും. വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ, മുതിർന്ന പൗരന്മാർ, കുട്ടികൾ എന്നിവർക്കുള്ള നിർദ്ദേശങ്ങൾ, കോവിഡുമായി ബന്ധപ്പെട്ട മറ്റു പ്രധാന നിർദ്ദേശങ്ങൾ എന്നിവ നൽകുന്ന പരിപാടിയിൽ റെസിഡന്റ്സ് അസ്സോസിയേഷനുകളോടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോടും പങ്കെടുക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊവിഡ് രോഗികളെ പ്രവേശിപ്പിക്കാത്ത സ്വകാര്യ ആശുപത്രി അധികൃതരെ വിളിച്ച് സംസാരിക്കണം. ടെസ്റ്റുകൾ പരമാവധി ലാബുകളെ ആശ്രയിച്ച് ചെയ്യുന്നതാണ് നല്ലത്. പരിശീലനമില്ലാതെ വീടുകളിൽ സ്വയം നടത്തുന്ന ടെസ്റ്റ് പലപ്പോഴും തെറ്റായ ഫലത്തിലേക്ക് നയിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സെക്രട്ടറിയേറ്റിൽ ഇ- ഓഫീസ് സംവിധാന 25 മുതൽ 30 വരെ നവീകരിക്കുന്നതിനാൽ സമാന്തര സംവിധാനം ഏർപ്പെടുത്താനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചു.