തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 കേസുകളിൽ കുറവുണ്ടായതോടെ കൂടുതൽ ഇളവുകൾ. തുറന്ന ഇടങ്ങളിൽ നടത്തുന്ന പൊതുപരിപാടികളിൽ പരമാവധി 300 പേർക്കും ഹാളുകൾ പോലെ അടച്ചിട്ട സ്ഥലങ്ങളിലെ പരിപാടികൾക്ക് പരമാവധി 150 പേരെയും അനുവദിക്കും. പ്രതിവാര കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്സവങ്ങളുമായി ബന്ധപ്പെട്ട ആചാരപരമായ കലാരൂപങ്ങൾ നടത്താൻ അനുമതി നൽകി. അതേസമയം, വിവാഹം – മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് തുറന്ന ഇടങ്ങളിൽ 200 പേർക്കും അടഞ്ഞ ഇടങ്ങളിൽ പരമാവധി 100 പേർക്കും അനുമതിയെന്ന നിലവിലെ രീതി തുടരും. ശബരിമലയിൽ കൂടുതൽ ഇളവുകൾ നൽകിയെങ്കിലും ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധ വാക്സിനേഷൻ കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വാക്സിൻ വിതരണം വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇക്കാര്യത്തിൽ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. സ്കൂളുകളിൽ എത്തുന്ന കുട്ടികൾക്ക് കൊവിഡ് രോഗ ലക്ഷണങ്ങൾ കണ്ടാലുടൻ ആരോഗ്യ പരിരക്ഷ നൽകാനുള്ള നടപടിയെടുക്കണം. കൊവിഡാനന്തര രോഗങ്ങളെക്കുറിച്ച് അധ്യാപകരിൽ പൊതു ധാരണ ഉണ്ടാക്കണം.
കൊവിഡ് ധനസഹായം സമയബന്ധിതമായി പൂർത്തീകരിക്കാൻ ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തു. അതേസമയം, സംസ്ഥാനത്തെ സ്കൂളുകൾ പൂർണ തോതിൽ തുറക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിൽ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് 97 ശതമാനം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 70 ശതമാനം പേർ വാക്സിനേഷൻ പൂർത്തിയാക്കി. രണ്ടാം ഡോസ് നൽകാനുള്ള 70 ലക്ഷം പേർക്ക് എത്രയും വേഗം വാക്സിൻ നൽകണം. ഒമിക്രോൺ പശ്ചാത്തലത്തിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് കണ്ടെത്തണം. അവിടങ്ങളിൽ ജനിത സീക്വൻസിങ് വർധിപ്പിക്കണം. എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ച രോഗിയുമായി ബന്ധപ്പെട്ട 36 പേരും ഐസൊലേഷനിലാണ്. വീടിന് പുറത്ത് നിർബന്ധമായും മാസ്ക് ധരിക്കണം. മൂന്ന് ലയർ മാസ്കോ എൻ 95 മാസ്കോ ധരിക്കാൻ ആളുകൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.