ബീഹാർ: ബൈക്ക് അപകടത്തിൽ മരിച്ച തന്റെ ഉറ്റസുഹൃത്തിന്റെ അവസ്ഥ ആവർത്തിക്കാതിരിക്കാൻ ഇരുചക്ര വാഹനമോടിക്കുന്നവർക്ക് സൗജന്യമായി ഹെൽമറ്റ് വിതരണം നടത്തി ബീഹാറിൽ നിന്നും ഒരു യുവാവ്. പട്ന സ്വദേശിയായ രാഘവേന്ദ്ര കുമാർ എന്ന 34-കാരനാണ് സൗജന്യമായി 49,000 ഹെൽമറ്റുകൾ വിതരണം ചെയ്ത് ബിഹാറിലെ ഹെൽമറ്റ് മാൻ എന്ന വിശേഷണം നേടിയിരിക്കുന്നത്. തന്റെ പ്രിയ സുഹൃത്ത് ബൈക്ക് അപകടത്തിൽ മരിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഹെൽമറ്റ് ബോധവത്കരണത്തിന് മുന്നിട്ടിറങ്ങിയത്.
ഐ.ടി. മേഖലയിലെ ജീവനക്കാരനായ രാഘവേന്ദ്ര കുമാറിന്റെ സുഹൃത്തായ കെ.കെ. താക്കൂർ ഏഴ് വർഷം മുമ്പാണ് ബൈക്ക് അപകടത്തിൽ മരണപ്പെട്ടത്. അപകട സമയത്ത് അദ്ദേഹം ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഈ സംഭവമാണ് ഹെൽമറ്റിന്റെ പ്രാധാന്യത്തെ കുറിച്ച് രാഘവേന്ദ്ര കുമാറിനെ ചിന്തിപ്പിച്ചത്. ഇതനുപിന്നാലെ, ഇത്തരം അപകടം ആവർത്തിക്കാതിരിക്കാൻ അദ്ദേഹം ഹെൽമറ്റ് വിതരണം ചെയ്യുകയായിരുന്നു. സൗജന്യമായാണ് അദ്ദേഹം ഹെൽമറ്റ് ഇല്ലാത്തവർക്ക് ഇത് നൽകി വന്നിരുന്നത്.
ബിഹാർ സ്വദേശിയാണെങ്കിലും 22 സംസ്ഥാനങ്ങളിൽ അദ്ദേഹം ഹെൽമറ്റ് വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനോടകം 49,272 ഹെൽമറ്റാണ് അദ്ദേഹം വിതരണം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ 6500 ഹെൽമറ്റുകളാണ് അദ്ദേഹം നൽകിയത്. അദ്ദേഹത്തിന്റെ സ്വന്തം ജില്ലയായ കായ്മുറിൽ 4000 ഹെൽമറ്റും ബിഹാർ സംസ്ഥാനത്ത് ഉടനീളം 13,000 പേർക്കുമാണ് ഇതുവരെ അദ്ദേഹം ഹെൽമറ്റ് സമ്മാനിച്ചിട്ടുള്ളതെന്നാണ് വിവരങ്ങൾ.
അദ്ദേഹത്തിന് പരമ്പരാഗതമായി ലഭിച്ച മൂന്ന് ഏക്കർ സ്ഥലവും വീടും വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് അദ്ദേഹം ഹെൽമറ്റ് വിതരണം നടത്തുന്നത്. 49,000 ഹെൽമറ്റ് വാങ്ങുന്നതിനായി ഇതിനോടകം രണ്ട് കോടി രൂപയോളം മുടക്ക് വന്നിട്ടുണ്ടെന്നാണ് രാഘവേന്ദ്ര പറയുന്നത്. സുരക്ഷയുടെ സന്ദേശം നൽകുന്ന ഈ സേവനം താൻ ഇനിയും തുടരുമെന്നും ഇതുവഴി സുഹൃത്തിന്റെ ഓർമകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്.
രാജ്യത്തെ നിരത്തുകൾ അപകട രഹിതമാക്കുന്നതിനുള്ള തന്റെ ഉദ്യമത്തിന് അദ്ദേഹം വിവിധ കോർപറേറ്റ് സ്ഥാപനങ്ങളോട് സഹായം അഭ്യർഥിച്ചിട്ടുണ്ട്. ഇതിനൊപ്പം ഹെൽമറ്റ്മാൻ എന്ന പേരിൽ അദ്ദേഹം ഒരു വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ബോളിവുഡ് താരം സോനു സൂദ് ഒരു ചാനൽ പരിപാടിയിൽ അഭിനന്ദിച്ചതോടെ ഈ പ്രവർത്തി ദേശിയതലത്തിൽ ശ്രദ്ധനേടിയിട്ടുണ്ടെന്നാണ് രാഘവേന്ദ്രയുടെ വിശ്വാസം.