പാവറട്ടി: കൂരിക്കാട്ട്, ജോലിക്കിടെ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. പാടൂർ ഇടിയഞ്ചിറ സ്വദേശി ചക്കേരി വീട്ടിൽ രഞ്ജേഷി (26)നാണ് വെട്ടേറ്റത്.
പുറത്തും തോളിനും വെട്ടേറ്റ രഞ്ജേഷിനെ പാവറട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. കൂരിക്കാട് സിനിമാ ഷൂട്ടിങ് ലൊക്കേഷനിലെ പഴയ സാധനങ്ങൾ കൊണ്ടുപോകാൻ വന്നതായിരുന്നു രഞ്ജേഷും പിതാവായ രവിയും. സഹായിയായ മറ്റൊരാളുമായി ഇരുമ്പ് സാധനങ്ങൾ മുറിച്ച് വഞ്ചിയിൽ കയറ്റുന്നതിനിടെയാണ് വെട്ടേത്.
ഇവർക്കൊപ്പം ജോലിക്ക് സഹായിയായിട്ടുണ്ടായിരുന്ന പ്രദേശവാസിയായ യുവാവാണ് വെട്ടിയതെന്നു പറയുന്നു.
സാധനങ്ങൾ കയറ്റുന്നതിനിടെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. രഞ്ജേഷ് ഉടൻ പുഴയിലേക്ക് ചാടിയതിനാൽ കൂടുതൽ കടുത്ത പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സഹായിയായിരുന്ന മുല്ലശ്ശേരി പറമ്പന്തളി സ്വദേശി പരിയക്കാട്ട് സന്തോഷി (52)നു നേരെയും ആക്രമണമുണ്ടായി. ഉടൻ പിടിച്ചുമാറ്റിയതിനാൽ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിനുശേഷം പ്രതിയായ യുവാവ് കൂരിക്കാട്ടുള്ള ഒരു വീട്ടിൽനിന്നെടുത്ത സൈക്കിളുമായി രക്ഷപ്പെട്ടു.
2016-ൽ ബി.ജെ.പി. പ്രവർത്തകൻ ചുക്കുബസാർ സ്വദേശി വിഷ്ണുപ്രസാദിനെ ഇടിയഞ്ചിറയിൽവെച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൂടിയാണിയാൾ.
പാവറട്ടി പോലീസ് ഇൻസ്പെക്ടർ എം.കെ. രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി. സംഭവം നടന്ന സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.