![](https://i0.wp.com/malluchronicle.com/wp-content/uploads/2023/04/BJP-supporters-during-Union-Defence-Minister-Rajnath-Singhs-rally-for-the-Delhi-Assembly-elections-in-East-Delhi-Jan-28-2020-PTI-770x435-1.jpg?resize=650%2C366&ssl=1)
തൃശ്ശൂർ : ക്രൈസ്തവവിഭാഗവുമായുള്ള ബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനം ബി.ജെ.പി. തൃശ്ശൂരിൽ ശക്തമാക്കി.
ഈസ്റ്റർ ദിനത്തിൽ പതിനയ്യായിരത്തിലധികം ക്രൈസ്തവ വീടുകളിലും ദേവാലയങ്ങളിലുമാണ് ബി.ജെ.പി. നേതാക്കളും പ്രവർത്തകരും സ്നേഹസന്ദേശയാത്ര നടത്തിയത്.
ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശാണ് തൃശ്ശൂരിലെ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത് എന്നറിയുന്നു.
സംസ്ഥാന, ജില്ലാ നേതാക്കളെല്ലാം പ്രധാന ദേവാലയങ്ങളിൽ സന്ദർശനം നടത്തി. വിശ്വാസികൾക്ക് ആശംസകൾ നേർന്ന് ആശംസാബോർഡുകളും പലയിടത്തും ഉയർന്നു.
തീർഥാടകർക്കുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടും ബി.ജെ.പി. പ്രവർത്തകർ നേരത്തെ രംഗത്തെത്തിയിരുന്നു.
മലയാറ്റൂർ തീർഥാടകർക്ക് കുടിവെള്ളവും സംഭാരവും ഭക്ഷണവും നൽകുന്നതിനായി കൈപ്പറമ്പ്, കുരിയച്ചിറ, ആമ്പല്ലൂർ, പാലിയേക്കര, പുതുക്കാട്, ചാലക്കുടി, കൊരട്ടി എന്നിവിടങ്ങളിൽ മൂന്നുദിവസങ്ങളിൽ സേവനകേന്ദ്രങ്ങളാണ് ഇവർ ഒരുക്കിയത്.
മിക്കയിടത്തും ക്രൈസ്തവ പുരോഹിതർ തന്നെയാണ് ഈ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്. ക്രൈസ്തവവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന ‘കക്കുകളി’ നാടകത്തിനെതിരേ തൃശ്ശൂരിൽ ബി.ജെ.പി. സെമിനാറും സംഘടിപ്പിച്ചിരുന്നു.