![](https://i0.wp.com/malluchronicle.com/wp-content/uploads/2023/04/Picsart_23-04-11_07-36-49-470.jpg?resize=640%2C357&ssl=1)
പാവറട്ടി: പെരിങ്ങാട് പുഴയിൽ അടിഞ്ഞു കൂടിയ ചെളി അടിയന്തരമായി നീക്കണം എന്ന് ആവശ്യപ്പെട്ട് തീരദേശ സംരക്ഷണ സമിതി തൃശൂർ ജില്ലാ കളക്ടർക്ക് പരാതി നൽകി.
കാലങ്ങളായി പുഴയിലെ ചെളി നീക്കാത്തത് കൊണ്ടും മഹാ പ്രളയ കാലത്ത് വിവിധ ഡാമുകളിൽ നിന്ന് അടക്കം ഒലിച്ചു വന്ന എക്കൽ മണ്ണുകൾ നിറഞ്ഞും പെരിങ്ങാട് പുഴ നിലവിൽ തൂർന്നുപോയ അവസ്ഥയിലാണ്.
ഇറിഗേഷൻ ഡിപ്പാർട്മെന്റിന്റെ മാപ്പ് പ്രകാരം കീച്ചേരി ബേസിനിൽ വാഴാനി ഡാമിൽ നിന്ന് അടക്കം തൃശൂർ ജില്ലയിലെ ഭൂരിപക്ഷ പ്രദേശത്തെയും അധികജലം മഴക്കാലത്ത് ഇടിയൻചിറ റെഗുലേറ്ററിലൂടെ എത്തിച്ചേരുന്നത് പെരിങ്ങാട് പുഴയിലേക്ക് ആണെന്നും തീരദേശ സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു.
നിലവിൽ ഈ വെള്ളത്തെ ഉൾക്കൊള്ളുവാൻ പെരിങ്ങാട് പുഴയ്ക്ക് സാധിക്കാത്തതിനാൽ തീരദേശ പ്രദേശങ്ങളിൽ കഴിഞ്ഞ കുറേ വര്ഷങ്ങളായി വെള്ളക്കെട്ട് ഉണ്ടാവുന്നത് മൂലം ജനജീവിതം ദുരിതത്തിൽ ആണ്.
റോഡും വീടുകളും വെള്ളകെട്ടിൽ പെടുന്നതിനാൽ ജനജീവിതം നിലച്ചു പോവുന്ന ദിവസങ്ങളാണ് ഈ പ്രദേശത്തതുകാർക്ക് മഴക്കാലം. മാത്രമല്ല , പുഴയിലെ ആഴം കുറഞ്ഞതിനാൽ മൽസ്യ സമ്പത്ത് ഇല്ലാതാവുകയും മൽസ്യതൊഴിലാളികൾ പട്ടിണിയിലാവുകയും ചെയ്ത അവസ്ഥയാണ്.
പെരിങ്ങാട് പുഴയിലെ ചെളി നീക്കുവാൻ വിവിധ പദ്ധതികൾ ഉണ്ടായിട്ടും ഇതുവരെ ഒന്ന് പോലും നടപ്പിലായിട്ടില്ല. തൃശൂർ ജില്ലാ പഞ്ചായത്തു മൂന്നര കോടി നീക്കി വെക്കുകയും എത്രയും പെട്ടന്ന് പെരിങ്ങാട് പുഴയിലെ ചെളി നീക്കുവാൻ ജലവിഭവ വകുപ്പ് മന്ത്രി നിർദേശം നൽകിയതും ആയിരുന്നു. ആ പദ്ധതിയും ഇതുവരെ നടപ്പിലായിട്ടില്ലെന്നും ഇവർ പറയുന്നു. G
പെരിങ്ങാട് പുഴയിലെ ചെളി നീക്കുവാൻ ആവശ്യപ്പെട്ട് പാവറട്ടി പഞ്ചായത്തിന് തീരദേശ നിവാസികൾ നൽകിയ പരാതിയും അവഗണിച്ചമട്ട് ആണ്.
ഈ വരുന്ന മഴക്കാലത്തിനു മുൻപേ തന്നെ പുഴയിലെ ചെളി നീക്കി നീരൊഴുക്ക് ഉറപ്പു വരുത്തി പ്രദേശത്തെ ജനങളെ വെള്ളപ്പൊക്കദുരിതത്തിൽ നിന്നും രക്ഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് തീരദേശ സംരക്ഷണ സമിതി ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുള്ളത്.
പരാതി പരിഗണിച്ചു എത്രയും പെട്ടെന്ന് നടപടി എടുക്കാം എന്ന് കളക്ടർ ഉറപ്പ് നൽകി. അധികം വൈകാതെ തന്നെ തീരദേശം സന്ദർശിച്ചു സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താം എന്നും അദ്ദേഹം തീരദേശ സംരക്ഷണ സമിതി ഭാരവാഹികളോടു പറഞ്ഞു.
തീരദേശ സംരക്ഷണ സമിതി ചെയർമാൻ അബു കാട്ടിൽ , കൺവീനർ ഷൈജു തിരുനെല്ലൂർ , ജോയിന്റ് കൺവീനർ സിറാജ് മൂക്കലെ , എക്സിക്യൂട്ടീവ് അംഗം അലി എന്നിവർ ചേർന്നാണ് പരാതി നൽകിയത്.