മലപ്പുറം: വഴിക്കടവിൽ യാത്രക്കാരിയെ ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മരുത സ്വദേശി തോരപ്പ ജലീഷ് ബാബു എന്ന ബാബുവി(41)നെയാണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
യാത്രക്കാരി കയറിയതിനു പിന്നാവെ ഓട്ടോറിക്ഷ വഴിതിരിച്ചുവിട്ട് ജലീഷ് ബാബു ഇരുൾകുന്നിലെ കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതി വഴിക്കടവിൽനിന്ന് ഇയാളുടെ ഓട്ടോയിൽ കയറിയത്. എന്നാൽ യാത്രയ്ക്കിടെ ഇയാൾ ഓട്ടോ വഴിതിരിച്ച് വിടുകയും ഇരുൾകുന്നിലെ വനപ്രദേശത്തേക്ക് യുവതിയെ കൊണ്ടുപോവുകയുമായിരുന്നു. തുടർന്ന് ഇവിടെവെച്ച് യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിന് പിന്നാലെ യുവതി പോലീസിന് പരാതി നൽകി. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേകസംഘം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കഴിഞ്ഞദിവസം പ്രതിയെ പിടികൂടുകയുമായിരുന്നു. വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ, എസ്.ഐ.മാരായ ഒ.കെ. വേണു, കെ.ജി. ജോസ്. സിവിൽ പോലീസ് ഓഫീസർമാരായ റിയാസ് ചീനി, സനൂഷ്, ഷീബ, സുനിത, പ്രസാദ്, ജിതിൻ, ജോബിനി ജോസഫ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.