സിപിഐഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാന് വധക്കേസിന്റെ അന്വേഷണം ബിജെപി നേതാക്കളിലേക്ക് നീങ്ങുന്നതായി സൂചന. കേസില്‍ പ്രതികളായവര്‍ ഷാജഹാനെ കൊലപ്പെടുത്തുന്നതിന്റെ മുന്‍പും ശേഷവും ബിജെപി ജില്ലാ നേതാവിനെ അടക്കമുള്ളവരെ ഫോണില്‍ വിളിച്ചതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് മരുതറോഡ്, മലമ്പുഴ പഞ്ചായത്തുകളിലെ അഞ്ച് പ്രാദേശിക നേതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.
കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കല്ലേപ്പുള്ളി കുറുപ്പത്ത് വീട്ടില്‍ ആവാസ്, മലമ്പുഴ സ്വദേശി ജിനീഷ്, കുന്നംകാട് സ്വദേശികളായ സിദ്ധാര്ഥന്, ബിജു എന്നിവര്‍ സജീവ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഷാജഹാനെ വധിക്കാന്‍ ആയുധം നല്കിയ ആവാസ് ആര്‍എസ്എസിന്റെ കല്ലേപ്പുള്ളി ശാഖാ മുഖ്യശിക്ഷക് ആയി പ്രവര്‍ത്തിച്ച് വ്യക്തിയാണ്. ജിനീഷ് ബിജെപിയുടെ ചേമ്പന ബൂത്ത് പ്രസിഡന്റുമായിരുന്നു.
കൃത്യത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ മലമ്പുഴ കവയിലെ ചേമ്പനയിലും ആയുധങ്ങള്‍ കണ്ടെടുത്ത വിളയംപൊറ്റയിലുമെത്തി അന്വേഷണസംഘം ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. ചേമ്പനയില്‍ നടത്തിയ തെളിവെടുപ്പിനിടെ നാലു ഫോണുകളും കണ്ടെടുത്തു. പാറകെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകള്‍.
ജിനേഷും ബിജുവുമാണ് പ്രതികളെ ചേമ്പനയില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത്. സിദ്ധാര്ത്ഥന്, ആവാസ് എന്നിവരെ കല്ലേപുള്ളിയിലെ കോഴിക്കടയില്‍ എത്തിച്ച് തെളിവെടുത്തു. ഇവിടെ നിന്നാണ് കൃത്യത്തിന് ആവശ്യമായ ആയുധങ്ങള്‍ ഇവര്‍ പ്രതികള്‍ക്ക് എത്തിച്ചത്. ആവാസിന്റെ വീടിനോട് ചേര്‍ന്നാണ് ഈ കോഴിക്കട സ്ഥിതി ചെയ്യുന്നത്. ഷാജഹാനുമായി തര്‍ക്കമുണ്ടായ ഉടന്‍ കോഴിക്കടയില്‍ എത്തിയാണ് ആയുധം കൈമാറിയതെന്ന് അന്വേഷണസംഘം ഇന്നലെ പറഞ്ഞിരുന്നു.