അന്താരാഷ്ട്ര വിമാനസർവ്വീസിനുള്ള പ്രതേക അവകാശം നഷ്ടപ്പെട്ട് എയർ ഇന്ത്യ ഗ്രൂപ്പ്. കേന്ദ്രസർക്കാരിന്റെ കീഴിൽ പൊതുമേഖല സ്ഥാപനമായിരുന്ന കമ്പനിയുടെ അവകാശം ടാറ്റാ ഗ്രൂപ്പിന് കീഴിൽ സ്വകാര്യവത്കരിക്കപ്പെട്ടതോടെയാണ് നഷ്ടമായത്.
കേന്ദ്ര വ്യോമയാന ഡയറക്ട്രേറ്റ് ജനറൽ (ഡിജിസിഎ) യുടെ പുതിയ ഉത്തരവിലാണ് മാറ്റം അറിയിച്ചത്. കേന്ദ്രസർക്കാർ ടാറ്റാ ഗ്രൂപ്പിന് കമ്പനിയുടെ അവകാശങ്ങൾ കൈമാറുമ്പോൾ അന്താരാഷ്ട്ര സർവ്വീസുകൾ ഡിജിസിഎ അനുവദിച്ചിരുന്നെങ്കിലും ഏപ്രിൽ 19നാണ് അനുമതി റദ്ദാക്കിയ ഉത്തരവ് പുറത്തിറക്കിയത്.
ആഴ്ച്ചയിൽ നിശ്ചിത എണ്ണത്തിലുള്ള സീറ്റുകളാണ് വിമാനയാത്രക്കാർക്ക് അനുവദിച്ചിട്ടുള്ളത്. ഈ വ്യവസ്ഥതയുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങൾ അന്താരാഷ്ട്ര വിമാനസർവ്വീസുകൾക്കായി കരാർ ഒപ്പുവയ്ക്കുന്നത്. ശേഷം വിമാനക്കമ്പനികളിലേക്ക് കൈമാറുന്ന അനുമതി എപ്പോൾ വേണമെങ്കിലും റദ്ദുചെയ്യാൻ ഡിജിസിഎക്ക് അവകാശമുണ്ടെന്നും ഉത്തരവിൽ പറയുന്നു.
കോടികൾ നഷ്ടം നേരിട്ട എയർ ഇന്ത്യ കമ്പനി കഴിഞ്ഞ ഒക്ടോബറിൽ ലേലത്തിലൂടെയാണ് കേന്ദ്രസർക്കാരിൽ നിന്നും ടാറ്റാ ഗ്രൂപ്പ് സ്വന്തമാക്കിയത്. ജനുവരി 27 മുതൽ മൊത്തം വിമാനങ്ങളും കമ്പനിയുടെ അധീനതയിലായി.