തിരുവാതിരക്കളികളും ഗാനമേളയും വിവാദമായതിന് പിന്നാലെ വീണ്ടും കൊവിഡ് നിയന്ത്രണം ലംഘിച്ച് സിപിഎം. പാലക്കാട് ജില്ലയിലെ പൊല്‍പ്പുള്ളി അത്തിക്കോട് അന്തരിച്ച മുന്‍ ലോക്കല്‍ സെക്രട്ടറി ജി വേലായുധന്റെ സ്മരണാർത്ഥം കന്നുപൂട്ട് മത്സരം സംഘടിപ്പിച്ചു. 200 ലേറെ പേരാണ് പ്രദര്‍ശനം കാണാനെത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചതെന്നാണ് സിപിഎം വിശദീകരിക്കുന്നത്.
പൊല്‍പ്പുള്ളി സിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന ജി. വേലായുധന്റെ 17ാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായാണ് കന്നുപൂട്ട് മത്സരം നടത്തിയത്. സബ്ജൂനിയര്, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 100 ഓളം ഉരുക്കള്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തെന്ന് പൊല്‍പ്പുള്ളി ലോക്കല്‍ സെക്രട്ടറി വിനോദ് പറഞ്ഞു. 200ഓളം നാട്ടുകാരും മത്സരം കാണാനായി ഉണ്ടായിരുന്നു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സി പി എം സമ്മേളനത്തോട് അനുബന്ധിച്ച് തിരുവാതിര സംഘടിപ്പിച്ചതും ഗാനമേള നടത്തിയതും വിവാദമായിരിക്കെയാണ് കന്നുപൂട്ട് മത്സരവും സംഘടിപ്പിച്ചത്. മലമ്പുഴ എംഎല്‍എയായ എ പ്രഭാകരനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. നേരത്തെ നിശ്ചയിച്ച പരിപാടിയാണെന്നും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചെന്നുമാണ് സിപിഎം വിശദീകരണം. പാലക്കാട് ജില്ലയിൽ 21 ശതമാനത്തിന് മുകളിലാണ് ടിപിആർ നിരക്ക് ഉള്ളത്.