![](https://i0.wp.com/malluchronicle.com/wp-content/uploads/2022/01/image_search_1643174207433-1.jpg?resize=650%2C366&ssl=1)
ഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ദിലീപടക്കം നാലുപ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാനായി മൊബൈല്‍ഫോണ്‍ മാറ്റിയതായി കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്. എന്നാൽ ഇന്ന് ഉച്ചയോടെ ഹാജരാക്കണമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ച ഒളിപ്പിച്ച മൊബൈൽ ഫോണുകൾ പ്രതികൾ ഇന്ന് കൈമാറില്ല.
അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അഭിഭാഷകനെ ഏൽപിച്ചെന്നാണ് പ്രതിഭാഗത്തിന്റെ വിശദീകരണം. ഫോണുകൾ ഹാജരാക്കില്ലെന്ന വിവരം പ്രതികൾ രേഖാമൂലം അറിയിക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുൻപ് ക്രൈം ബ്രാഞ്ചിന് മുന്നിൽ പഴയ ഫോണുകൾ ഹാജരാക്കാൻ ദിലീപ്, സഹോദരൻ അനൂപ്, അപ്പു അടക്കം മൂന്ന് പ്രതികൾക്കാണ് നോട്ടീസ് നൽകിയിരുന്നത്.
വധഭീഷണി കേസ് എടുത്തതിന് പിന്നാലെ പ്രതികൾ ഉപയോഗിച്ച അഞ്ച് ഫോണുകൾ പെട്ടെന്ന് മാറ്റുകയും പുതിയ ഫോണുകളിൽ സിംകാർഡ് ഇട്ടുവെന്നുമാണ് കണ്ടെത്തിയത്. ഗൂഡാലോചനയുടെ നിർണ്ണായക തെളിവുകൾ ലഭിക്കുമായിരുന്ന ഫോൺ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാനാണെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ. പുതിയ ഫോണുകള്‍ സമര്‍പ്പിച്ച് കബളിപ്പിക്കാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തിയതെന്ന് അന്വേഷണസംഘം പറഞ്ഞിരുന്നു.
പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ഫോണുകൾ പുതിയവയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ദിലീപ് അടക്കമുള്ള പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരായതും പുതിയ ഫോണുകളുമായാണ്. ഇന്ന് ഉച്ചയോടെ ഫോൺ ഹാജരാക്കിയില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇന്നലെ ഉച്ചയ്ക്ക് ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് ഫലത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി തേടുക.