മരക്കാർ അറബിക്കടലിന്റെ സിംഹം സിനിമയ്ക്കെതിരായ സമൂഹമാധ്യമങ്ങളിലെ ഡീഗ്രേഡിംഗിനെ കുറിച്ച് മനസ്സുതുറന്ന് മോഹൻലാൽ. അമ്മയുടെ സംഘടനാ തിരഞ്ഞെടുപ്പിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഡീഗ്രേഡിങ്ങിനെതിരെ ഒന്നും ചെയ്യാൻ സാധിക്കില്ല. ഇതിന് പിന്നിൽ ആരാണെന്നറിയില്ല. ഇത്തരം വലിയ സിനിമകൾ നിലനിൽക്കേണ്ടത് ഇൻഡസ്ട്രിയുടെ ആവശ്യമാണ്. എന്നാൽ മാത്രമേ ഈ വീൽ മുന്നോട്ട് പോവുകയുള്ളു. അമ്മയ്ക്കോ മറ്റ് സംഘടനകൾക്കോ ഇത്തരം വിഷയങ്ങളിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. സിനിമ കണ്ടിട്ട് നല്ലതാണെങ്കിൽ മാധ്യമങ്ങൾക്ക് അത് എഴുതാം. അങ്ങോട്ടും ഇങ്ങോട്ടും സഹകരിക്കാമല്ലോ. ഒരു സിനിമയിറങ്ങി അന്ന് രാത്രി അതിന്റെ പതിപ്പ് പുറത്ത് വരിക എന്നത് സങ്കടമാണ്. രണ്ടോ മൂന്നോ വർഷമെടുത്ത് നിർമിക്കുന്നതാണ് ഓരോ സിനിമയും’- മോഹൻലാൽ പറഞ്ഞു.
അമ്മയുടെ സംഘടനാ തെരഞ്ഞെടുപ്പ് ഇന്നാണ് നടന്നത്. പ്രസിഡന്റായ മോഹൻലാലിന്റെ അധ്യക്ഷതയിൽ രാവിലെ പത്ത് മണിക്ക് ജനറൽ ബോഡി ആരംഭിച്ചു. പതിവിന് വിപരീതമായി ഇത്തവണ മത്സരമുണ്ടായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിർവാഹക സമിതിയിലേക്കുമാണ് മത്സരം നടന്നത്.
നിലവിലെ പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറായി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യക്കും എതിരാളികളില്ല. മണിയൻ പിളള രാജു , ശ്വേതാ മേനോൻ, ആശാ ശരത് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോന്റെയും ആശാ ശരത്തിന്റെയും പേരുകളാണ്ഒദ്യോഗിക പാനൽ നിർദേശിച്ചത്. എന്നാൽ മണിയൻ പിളള രാജു മത്സരിക്കാൻ തീരുമാനിച്ചതോടെ തിരഞ്ഞെടുപ്പ് വേണ്ടിവന്നു.
തിരഞ്ഞെടുപ്പിൽ ആശാ ശരത്തിനെ തോൽപ്പിച്ച് ശ്വേതാ മെനോനും, മണിയൻ പിള്ള രാജുവും വിജയിച്ചു. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുപ്പുണ്ടായി. ഔദ്യോഗിക പാനലിന് പുറത്തുനിന്ന് താരങ്ങളായ ലാൽ, വിജയ് ബാബു, നാസർ ലത്തീഫ് തുടങ്ങിയവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.