റിയാദിലെ ഖാലിദിയ പാർക്കിൽ കുറച്ചു ദിവസങ്ങളായി മനോനില തെറ്റി രാവും പകലും അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന കൊൽക്കത്ത സ്വദേശി അഷ്റഫിനാണ് ഒ.ഐ.സി.സി തൃശൂർ ജില്ല ജീവകാരുണ്യ പ്രവർത്തകൻ നേവൽ ഗുരുവായൂർ സംരക്ഷണമൊരുക്കിയത്.
റിയാദ്: മനോനില തെറ്റി തെരുവിൽ അലഞ്ഞ പശ്ചിമ ബംഗാളുകാരൻ യുവാവിന് സാന്ത്വനമായി മലയാളി ജീവകാരുണ്യ പ്രവർത്തകൻ.
ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിഞ്ഞിരുന്ന അഷ്റഫ് എന്ന ചെറുപ്പക്കാരന്റെ ദയനീയ സ്ഥിതി ഒ.ഐ.സി.സി പ്രസിഡൻറ് സുരേഷ് ശങ്കറിന്റെയും ജനറൽ സെക്രട്ടറി നാസർ വലപ്പാടിന്റെയും നിർദേശപ്രകാരം നേവൽ ഗുരുവായൂർ ഏറ്റെടുക്കുകയായിരുന്നു.
അന്നു മുതൽ എല്ലാ ദിവസവും നേവൽ, അഷ്റഫിന് ഭക്ഷണം എത്തിക്കുകയും ആകെ വൃത്തിഹീനമായിരുന്ന യുവാവിനെ കുളിപ്പിച്ച് മുടിവെട്ടി വൃത്തിയാക്കുകയും ചെയ്തു. അഷ്റഫിനോട് കൂടുതൽ കാര്യങ്ങൾ ചോദിക്കുമ്പോൾ പേര് അഷ്റഫ് എന്നും കൊൽക്കത്ത സ്വദേശിയാണെന്നും മാത്രം മനസ്സിലാക്കാൻ കഴിഞ്ഞു.
തുടർന്ന് ഇന്ത്യൻ എംബസിയുമായും നാടുകടത്തൽ കേന്ദ്രവുമായും (തർഹീൽ) ബന്ധപ്പെട്ട് അഷ്റഫിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ നേവൽ നടത്തുന്നു. സൗദി വിസയിൽ വന്ന ആളെല്ലെന്നാണ് തർഹീലിൽ പരിശോധിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത്.
ഏത് രാജ്യക്കാരനെന്ന് വ്യക്തമായ രേഖകൾ ഒന്നുംതന്നെ ഇല്ലാത്തതിനാൽ അഭയമൊരുക്കാൻ പരിമിതിയുണ്ടെന്ന് എംബസി അറിയിച്ചു. മനോരോഗിയായതിനാൽ തർഹീലിലെ സെല്ലിൽ ഇടാൻ പറ്റില്ല എന്ന് തർഹീൽ ഉദ്യോഗസ്ഥരും അറിയിച്ചതിനെ തുടർന്ന് ഇപ്പോഴും ഖാലിദിയ പാർക്കിൽതന്നെയാണ് അഷറഫ് കഴിഞ്ഞുകൂടുന്നത്.
ഭക്ഷണവും മറ്റും ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നേവൽ എത്തിച്ചുകൊടുക്കുന്നുണ്ട്. ആവശ്യമായ രേഖകൾ ശരിയാക്കുന്നതിന് ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്ന് ശ്രമം തുടരുന്നുണ്ടെന്നും നേവൽ ഗുരുവായൂർ പറഞ്ഞു. അഷ്റഫിനെ വേറെ രാജ്യത്തുനിന്ന് ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാനാണ് സാധ്യത എന്നും എത്രയും പെട്ടെന്ന് അഷ്റഫിന്റെ രേഖകൾ കണ്ടെത്തി കുടുംബത്തിന്റെ അടുത്ത് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് താനെന്നും നേവൽ ഗുരുവായൂർ പറഞ്ഞു.