മൂന്ന് വയസ്സുകാരിയായ മകളുടെ മുന്നിലിട്ട് വ്യാപാരിയെ വെടിവെച്ചു കൊന്നു.
ഉത്തർപ്രദേശ് അലിഗഡിലെ മാരിസ് റോഡില്‍ വച്ച് 35 കാരനായ കന്നുകാലി വ്യാപാരി കമാല്‍ ഖാനാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി വിവാഹത്തിൽ പങ്കെടുത്ത് മകളുമായി മടങ്ങുമ്പോഴാണ് സംഭവം. വെള്ളം വാങ്ങാന്‍ കാര്‍ നിര്‍ത്തിയ നേരം ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു.
പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖാനെ ഉടന്‍ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതികളിൽ ഒരാളെ പോലിസ് പിടികൂടിയിരുന്നു.
പ്രതി കുറ്റം സമ്മതിച്ചതായി സീനിയര്‍ പോലിസ് സൂപ്രണ്ട് കലാനിധി നൈതാനി മാധ്യമങ്ങളോട് പറഞ്ഞു.
ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനാല്‍ പ്രതിയുടെ പേരോ കൊലയ്ക്ക് പിന്നിലെ കാരണമോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
സംഭവത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് പേർ ഖാജ ചൗക്ക് പ്രദേശത്ത് തെരുവിലിറങ്ങി. മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കുകയായിരുന്നു.
കുറ്റക്കാരായ എല്ലാവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അവര്‍ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്കി.