കൊടുങ്ങല്ലൂർ: രക്ഷാ പ്രവർത്തനങ്ങൾക്ക് സജ്ജരായി പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികളുടെ ടീം.
കഴിഞ്ഞ പ്രളയകാലങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയവരായിരുന്നു നമ്മുടെ കടലിന്റെ മക്കൾ. അവർ ഇതാ വീണ്ടും സർവ്വ സജ്ജരായി ഫിഷറീസ് വകുപ്പിന്റെ കീഴിൽ രംഗത്തെത്തിയിരിക്കുകയാണ്.
10 പേരടങ്ങുന്ന ടീമാണ് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കടൽ സുരക്ഷ, രക്ഷാപ്രവർത്തനം, ഫസ്റ്റ് എയ്ഡ് എന്നിവയിൽ ഗോവ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് വാട്ടർ സ്പോർട്ട്സിൽ നിന്ന് പരിശീലനം നേടി രംഗത്തുള്ളത്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് കടലിന്റെ മക്കൾ സജ്ജരായി നിൽക്കുകയാണ്.
സ്ക്രീൻ ടെസ്റ്റ് നടത്തിയ മൽസ്യ തൊഴിലാളികളിൽ നിന്നും തെരഞ്ഞെടുത്ത 10 പേരടങ്ങുന്ന ടീമിനെയാണ് പരിശീലനത്തിന് അയച്ചത്. ഫിഷറീസ് വകുപ്പിന്റെ സ്റ്റൈപന്റോടെ പതിനഞ്ച് ദിവസത്തെ പരിശീലനമാണ് ഇവർക്ക് ലഭിച്ചത്. അപകടത്തിൽപ്പെടുന്നവരെ തിരയുന്നതിനും രക്ഷിക്കുന്നതിനുമുള്ള ലൈഫ് സേവിംഗ്, പവർ ബോട്ട്, സീ റെസ്ക്യൂ തുടങ്ങി മൂന്ന് വിഭാഗങ്ങളിലും പരിശീലനം ലഭിച്ചു.
അഴീക്കോട് കോസ്റ്റൽ പൊലീസ്, ഫിഷറീസ് ഡിപ്പാർട്ട്മെന്റ്, എറിയാട് ഗ്രാമപഞ്ചായത്ത്, കടലോര ജാഗ്രത സമിതി, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരടങ്ങുന്ന രക്ഷാ ടീമിന്റെ യോഗം അഴീക്കോട് ഫിഷറീസ് ഓഫീസിൽ നടന്നു.
കോസ്റ്റൽ സി ഐ ബിനു, ഫിഷറീസ് ഓഫീസർ പി എം അൻസിൽ, എറിയാട് വൈസ് പ്രസിഡന്റ് പ്രസീന റാഫി എന്നിവർ നേതൃത്വം വഹിച്ചു.
2019 മുതൽ സീ റെസ്ക്യൂ സ്ക്വാഡിൽ 56 പേർക്കാണ് ഫിഷറീസ് വകുപ്പ് പരിശീലനം നൽകിയിട്ടുള്ളത്. മുഴുവൻ പരിശീലനം പൂർത്തിയാക്കിയ ടീമാണ് നിലവിൽ സജ്ജമായത്. മറ്റു ജില്ലകളിലേക്ക് സേവനം ആവശ്യമെങ്കിൽ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം പോകാൻ സന്നദ്ധരാണ് കടലിന്റെ മക്കൾ.