![](https://i0.wp.com/malluchronicle.com/wp-content/uploads/2021/10/images28529-4.jpeg?resize=303%2C167&ssl=1)
ഇപ്പോൾ ലോക ക്രിക്കറ്റ് നിയന്ത്രിക്കുന്നത് ഇന്ത്യയാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പണം ഇന്ത്യയോടൊപ്പമാണ് ഉള്ളതെന്നും ഇന്ത്യയെ എതിർക്കാൻ ആർക്കും സാധിക്കില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. മിഡിൽ ഈസ്റ്റ് ഐക്ക് നൽകിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.
“പാകിസ്താനെപ്പോലൊരു രാജ്യത്ത് ക്രിക്കറ്റ് കളിക്കുക വഴി എന്തോ വലിയ കനിവ് കാണിക്കുകയാണെന്ന വിചാരം ഇംഗ്ലണ്ടിനുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതിനു കാരണം, തീർച്ചയായും പണം തന്നെയാണ്. പണം ഒരു വലിയ കാര്യമാണ്. താരങ്ങൾക്കും ക്രിക്കറ്റ് ബോർഡുകൾക്കുമൊക്കെ അത് പ്രധാനമാണ്. ഇന്ത്യയിലാണ് പണമുള്ളത്. അതിനാൽ ലോക ക്രിക്കറ്റിനെ ഇപ്പോൾ ഇന്ത്യ നിയന്ത്രിക്കുകയാണ്. അവരെന്ത് പറയുന്നോ അത് നടക്കും. ഇന്ത്യക്കെതിരെ ഒന്നും ചെയ്യാൻ ആർക്കും ധൈര്യമില്ല.”- ഇമ്രാൻ ഖാന്റെ വാക്കുകൾ.
അതേസമയം, ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും.
യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യം നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.
സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.