തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളെല്ലാം ഇന്ന് തുറക്കും. ഇടുക്കി, ഇടമലയാർ എന്നീ ഡാമുകളിൽ നിന്ന് നിയന്ത്രണ അളവിൽ മാത്രമേ വെള്ളം തുറന്ന് വിടുകയുള്ളു എന്ന് കെ എസ് ഇ ബി ചെയർമാൻ ഡോ. ബി അശോക് അറിയിച്ചിട്ടുണ്ട്. നാളെ മുതൽ മഴ ശക്തമാക്കുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ഡാമുകൾ തുറക്കാനുള്ള തീരുമാനം. ഡാം തുറക്കുന്നത് മുൻ കരുതലായിട്ടാണെന്നും കെ എസ് ഇ ബി ചെയർമാൻ അറിയിച്ചു.
ഇടുക്കി ഡാം രാവിലെ പതിനൊന്നിന് തുറക്കും. അണക്കെട്ടിന്റെ ചരിത്രത്തിൽ നാലാം തവണയാണ് ഡാം തുറക്കുന്നത്.
അതേസമയം എറണാകുളത്തെ ഇടമലയാർ ഡാമും തുറന്നു. ഡാമിലെ രണ്ട് ഷട്ടറുകൾ 80 സെന്റീമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ക്യൂബിക് മീറ്റർ ജലമാണൊഴുക്കുക. വെള്ളം എട്ടു മണിയോടെ ഭൂതത്താൻകെട്ടിലും 12 മണിയോടെ കാലടി – ആലുവ ഭാഗത്തും എത്തും. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പുലർച്ചെ അഞ്ചുമണിയോടെ പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. ഇതോടെ പമ്പയാറ്റിലെ ജലനിരപ്പ് കൂടുതൽ ഉയരുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. കക്കി ഡാം ഇന്നലെ തന്നെ തുറന്നിരുന്നു. പത്തനംതിട്ടയുടെ താഴ്ന്ന പ്രദേശങ്ങളിലും കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലും കൂടുതൽ ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്.