![](https://i0.wp.com/malluchronicle.com/wp-content/uploads/2022/04/image_search_1649342927462-1.jpg?resize=650%2C366&ssl=1)
കോട്ടയം ജില്ലയിൽ നിന്നും കർണ്ണാടകയിലേക്ക് വിനോദയാത്ര പോയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു. കടൽത്തിട്ടയിൽ ഇരിക്കുന്നതിനിടെ മൂവരും കല്ലിളകി കടലിൽ വീഴുകയായിരുന്നു. കർണ്ണാടക ഉടുപ്പി സെന്റ് മേരീസ് ഐലന്റിൽ വച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ച തിരിഞ്ഞ് രണ്ട് മണിയോടെയായിരുന്നു അപകടം.
കോട്ടയം മംഗളം കോളേജിൽ നിന്ന് പോയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. അവസാന വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയി, കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന് റെജി എന്നിവരാണ് മരിച്ചത്.
മറ്റ് വിദ്യാർത്ഥികളിൽ നിന്നും കുറച്ചു മാറി മൂന്നു പേരും കടൽത്തിട്ടയിൽ ഇരിക്കവേ ശക്തമായ തിരയേറ്റ് തിട്ടയിലെ കല്ലിളകി കടലിൽ പതിക്കുകയായിരുന്നുവെന്നാണ് വിവരം. സുരക്ഷാ സംഘമെത്തി വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആഴമേറെയുള്ള കടൽ പ്രദേശത്ത് രക്ഷപ്രവർത്തനം സാധ്യമല്ലായിരുന്നു. ശേഷം അമലിന്റേയും അലന്റെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് ആന്റണിയുടെ മൃതദേഹം കണ്ടെടുത്തത്.
ഇന്നലെ വൈകീട്ടാണ് കോളേജിൽ നിന്നും രണ്ട് ബസ്സുകളിലായി വിനോദയാത്രാ സംഘം കർണ്ണാടകയിലേക്ക് പോയത്. വിദ്യാർത്ഥികളും അധ്യാപകരുമടക്കം എൺപതോളം പേർ സംഘത്തിലുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ ബന്ധുക്കൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മണിപ്പാൽ കിംസ് ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്.