![](https://i0.wp.com/malluchronicle.com/wp-content/uploads/2023/04/images283529-9.jpeg?resize=650%2C433&ssl=1)
തിരുവനന്തപുരം: എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയ ഭാഗങ്ങള്‍ പഠിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതില്‍ പ്രതികാരണവുമായി വിദ്യാഭ്യാസ മന്ത്രി. ഏതെങ്കിലും പാഠഭാഗം ഒഴിവാക്കി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ കഴിയില്ലെന്നും അത് എങ്ങനെ ഉള്‍പ്പെടുത്തും എന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
‘കരിക്കുലം കമ്മിറ്റിയില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്തു. ഒഴിവാക്കിയ പാഠഭാഗങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പഠിപ്പിക്കും. അത് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുക്കാന്‍ എന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. മഹാത്മാഗാന്ധിയെ കൊന്നത് ആരാണെന്ന് പഠിപ്പിക്കുന്നതില്‍ എന്താണ് തെറ്റ്. കേന്ദ്രസര്‍ക്കാര്‍ ഇതില്‍ രാഷ്ട്രീയം കളിക്കുകയാണ്.’ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
ഗാന്ധിജിയുടെ കൊലപാതകം ഒരു സാധാരണ മരണമായാണ് പാഠപുസ്തകത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഹൃദയാഘാതം സംഭവിച്ചതുപോലെ മാത്രം. ആര്‍എസ്എസിന്റെ നിരോധനം, വര്‍ഗീയ സംഘടനകളുടെ പ്രവര്‍ത്തനം, മുഗള്‍ രാജവംശത്തിന്റെ ചരിത്രം, വ്യവസായ വിപ്ലവം, പഞ്ചവത്സര പദ്ധതി, സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള ഇന്ത്യ, പരിണാമ സിദ്ധാന്തം തുടങ്ങി ചരിത്രങ്ങളെല്ലാം പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുകയാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
ചരിത്രം, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ പാഠപുസ്തകത്തിലാണ് വലിയ തോതില്‍ വെട്ടിമാറ്റല്‍ നടന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.