തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന വാർഷിക കെട്ടിടനികുതി വർധന ഏപ്രിലിൽ പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച വിജ്ഞാപനം ഈയാഴ്ച പുറത്തിറങ്ങും. ഇനി വർഷംതോറും അഞ്ച് ശതമാനം വീതം കൂട്ടാനാണ് തീരുമാനം. അഞ്ച് വർഷത്തിലൊരിക്കൽ 25 ശതമാനം എന്ന തോതിലാണ് നിലവിൽ കെട്ടിടനികുതി വർധിപ്പിക്കുന്നത്. അവസാനം വർധിപ്പിച്ചത് 2011ലാണ്.
അഞ്ച് ശതമാനം വർധന പ്രാബല്യത്തിലാകുന്നതോടെ പഞ്ചായത്തുകളിൽ ആയിരം ചതുരശ്രയടി വിസ്തീർണമുള്ള വീടിന്റെ നികുതി 300 മുതൽ 800 രൂപ വരെയാകും. 2000 ചതുരശ്രയടി വീടിന് 585 മുതൽ 1500 രൂപ വരെയും ആകും. കൂടാതെ നഗരസഭകളിൽ ആയിരം ചതുരശ്രയടി വീടിന് ഇത് 585 മുതൽ 1400 രൂപയിലേറെയായി വർധിക്കും. കോർപറേഷനുകളിൽ 800 രൂപമുതൽ രണ്ടായിരം രൂപവരെയാകും നിരക്ക്. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവയിൽ അടിസ്ഥാന നികുതിനിരക്ക് ഘടന വ്യത്യസ്തമാണ്. ഇത് സർക്കാർ നിശ്ചയിച്ചു നൽകും. അതാത് തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതികളാണ് അടിസ്ഥാന നിരക്ക് ഏതുവേണമെന്ന് നിശ്ചിത പട്ടികയിൽനിന്ന് തീരുമാനിക്കുന്നത്. പഞ്ചായത്തുകളിൽ ചതുരശ്ര മീറ്ററിന് 3-8 രൂപ, നഗരസഭകളിൽ 6-15 രൂപ, കോർപറേഷനുകളിൽ 8-20 രൂപ എന്നിങ്ങനെയാണ് നിലവിലെ അടിസ്ഥാനനികുതി നിരക്ക് ഘടന. അടിസ്ഥാന നികുതിയിലെ അഞ്ച് ശതമാനം വർധനക്കൊപ്പം വർധിച്ച തുകയുടെ അഞ്ച് ശതമാനം ലൈബ്രറി സെസ് കൂടി ചേരുമ്പോൾ തുക വീണ്ടും ഉയരും.
ഇതോടൊപ്പം വരുമാന വർധന ലക്ഷ്യമിട്ട് കെട്ടിടങ്ങളിലെ അധിക നിർമാണത്തിലും സർക്കാർ കണ്ണുവെച്ചിട്ടുണ്ട്. അധിക നിർമാണം കണ്ടെത്തി നികുതി പുനർനിർണയിക്കാനാണ് തീരുമാനം. വീടുകൾ ഉൾപ്പെടെ കെട്ടിടങ്ങൾ പലതിലും കംപ്ലീഷൻ സർട്ടിഫിക്കറ്റ് വാങ്ങിയശേഷം കൂട്ടിച്ചേർക്കലുകൾ നടന്നവയാണ്. കൂട്ടിച്ചേർത്ത ഭാഗങ്ങൾകൂടി അളവിൽ ഉൾപ്പെടുത്തി നികുതി പുതുക്കേണ്ടതാണ്. എന്നാൽ, കംപ്ലീഷൻ സർട്ടിഫിക്കറ്റ് നേടിയതിനുശേഷമുള്ള നിർമിതി മിക്കവരും തദ്ദേശസ്ഥാപനങ്ങളിൽ അറിയിക്കാറില്ല. ഇത്തരം അധിക നിർമിതികൾകൂടി അളന്ന് വിസ്തീർണം കണക്കാക്കി കൂടിയ നികുതി ഈടാക്കും. 2700 കോടിയോളം രൂപയാണ് കെട്ടിട നികുതിയിലൂടെ ഖജനാവിലെത്തുന്നത്. അഞ്ച് ശതമാനം വർധനവഴി 130 കോടിയിലേറെ രൂപയുടെ വരുമാന വർധനയാണ് പ്രതീക്ഷിക്കുന്നത്.