കൊച്ചിയിലെ ദളിത് യുവതി സംഗീതയുടെ മരണത്തിൽ അറസ്റ്റിലായ സംഗീതയുടെ ഭർത്താവ് സുമേഷ് ഇയാളുടെ അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ വൈകീട്ടാണ് ഭർത്താവ് സുമേഷ് കീഴടങ്ങിയത്. ഇവരെ പുലർച്ചയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. സംഗീതയുടെ മരണം നടന്ന് 42 ദിവസം പിന്നിടുമ്പോഴാണ് അറസ്റ്റുണ്ടാകുന്നത്. സംഗീതയുടെ ആത്മഹത്യക്ക് ഭർത്താവിന്റെ വീട്ടുകാരുടെ ജാതി അധിക്ഷേപവു൦, സ്ത്രീധനപീഡനവുമാണ് കാരണമെന്നാണ് ബന്ധുക്കളുടെ പരാതി.
ജൂൺ 1 നാണ് സംഗീത ഹൈക്കോടതിയ്ക്ക് സമീപത്തെ പുറമ്പോക്ക് ഭൂമിയിലെ വീട്ടിൽ ആത്മഹത്യ ചെയ്തത്. അറസ്റ്റ് വൈകുന്നതിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് രമണിയെയും മനീഷയെയും കുന്നംകുളത്തെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെയാണ് സുമേഷ് കൊച്ചി സെൻട്രൽ പൊലീസിന് മുൻപാകെ എത്തി കീഴടങ്ങിയത്.
2020 ഏപ്രിലിലാണ് സംഗീതയും തൃശ്ശൂർ കുന്നംകുളം സ്വദേശി സുമേഷും വിവാഹിതരായത്. പ്രണയ വിവാഹം ആയിരുന്നു. സംഗീതയെ വിവാഹം കഴിച്ച് തരണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാരെ സമീപിച്ചതും സുമേഷ് ആയിരുന്നു. എന്നാൽ വിവാഹ ശേഷം സുമേഷിന്റെ വീട്ടിൽനിന്ന് സംഗീതയ്ക്ക് ജാതീയമായ അധിക്ഷേപങ്ങൾ നേരിടേണ്ടിവന്നുവെന്ന് സംഗീതയുടെ കുടുംബം പറയുന്നു. ഭക്ഷണം കഴിക്കാൻ പ്രത്യേകം ഗ്ലാസും പാത്രവും നൽകിയിരുന്നു. കസേരയിൽ ഇരിക്കാൻ അനുമതി ഉണ്ടായിരുന്നില്ല.
‘ കുടിക്കാൻ ഒരു ഗ്ലാസ് വെള്ളമെടുത്താൽ അവരത് തട്ടി കളയും. കസേരയിലല്ല, നിലത്തിരിക്കണം. പട്ടിയെ പോലെ പണിയെടുക്കാൻ അവൾ വേണം. എന്നിട്ടും അവനൊപ്പം ജീവിക്കണമെന്നാണ് അവൾ ആഗ്രഹിച്ചത്’- സംഗീതയുടെ സഹോദരി സലീന പറഞ്ഞു.
സ്ത്രീധനം നൽകിയില്ലെങ്കിൽ ബന്ധം വേർപ്പെടുത്തുമെന്ന് സുമേഷ് സംഗീതയെ ഭീഷണിപ്പെടുത്തി. ഗർഭിണിയായപ്പോഴും പ്രസവത്തോടെ കുഞ്ഞു മരിച്ചപ്പോഴും ഭർത്യ വീട്ടിൽ നിന്ന് സംഗീതക്ക് നേരിടേണ്ടി വന്നത് ക്രൂരതകളാണ്. കുഞ്ഞിന്റെ മൃതദേഹം പോലും അവർ വീട്ടിൽ കയറ്റിയില്ല.
‘അഞ്ചാം മാസത്തിലാണ് കുഞ്ഞ് മരിച്ചത്. ആ കുട്ടിയെ വീട്ടിൽ പോലും കയറ്റിയില്ല. ഞങ്ങളുടെ സ്ഥലത്ത് സൗകര്യമില്ലാത്തതിനാൽ അച്ഛനാണ് പൊതുശ്മശാനത്തിൽ പോയി കുഞ്ഞിനെ സംസ്കരിച്ചത്’- സലീന പറയുന്നു.