ജയിലിൽ മകന് കൈമാറാൻ മയക്കുമരുന്നുമായി എത്തിയ അമ്മയെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്നാണ് വെള്ളിയാഴ്ച പോലീസ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ തന്നെ ശിക്കാരിപാളയ സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. ജയിലിലുള്ള മകൻെറ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഇവർ മയക്കുമരുന്നുമായി എത്തിയത്.
സ്ഥിരം കുറ്റവാളിയായ മുഹമ്മദ് ബിലാലിനെ വീട് കൊള്ളയടിക്കലുമായി ബന്ധപ്പെട്ട ഒരു കേസിൽ 2020ലാണ് കോനൻകുണ്ടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ആ കേസിൻെറ വിചാരണ നടക്കുന്നതിനാൽ ഇയാൾ ജിയിലിലാണ്. ജൂൺ 13നാണ് ബിലാലിൻെറ മാതാവ് ജയിലിൽ മകനെ സന്ദർശിക്കാനായി എത്തിയത്. മകനുമായി സംസാരിക്കുന്നതിനിടയിൽ അവർ ഒരു തുണിസഞ്ചി കൈമാറി.
ഇതിൽ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥർ എന്താണ് സഞ്ചിയിലുള്ളതെന്ന് പരിശോധിച്ചു. 200 ഗ്രാം ഹാഷിഷ് ഓയിലാണ് സഞ്ചിയിലുണ്ടായിരുന്നത്. എത്രയും പെട്ടെന്ന് തന്നെ പോലീസ് സ്ത്രീയെ കസ്റ്റഡിയിലെടുത്തു. പിന്നീട് പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
വളരെ വിദഗ്ദമായിട്ടാണ് സ്റ്റേഷനുള്ളിലേക്ക് മയക്കുമരുന്ന് എത്തിച്ചത്. തുണിസഞ്ചിക്കുള്ളിൽ ഒരു കാർബൺ ഷീറ്റ് ഉണ്ടായിരുന്നു. ഇതിനകത്ത് ഒരു അറയ്ക്കുള്ളിൽ ഒളിപ്പിച്ച മറ്റൊരു ബാഗിലാണ് ഹാഷിഷ് ഓയിലുണ്ടായിരുന്നത്. സംശയകരമായ എന്തോ വസ്തു സഞ്ചിക്കുള്ളിൽ ഉണ്ടെന്ന് മെറ്റൽ ഡിറ്റക്ടർ സൂചന നൽകിയതാണ് പോലീസ് ഉദ്യോഗസ്ഥരെ സഹായിച്ചത്. ഇതോടെയാണ് പെട്ടെന്ന് തന്നെ സഞ്ചി പരിശോധിക്കാൻ തീരുമാനിച്ചത്. സഞ്ചി പരിശോധിച്ച ഉദ്യോഗസ്ഥർ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.