ദില്ലി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി നയതന്ത്ര ഇടപെടൽ നടത്താനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ബ്ലഡ് മണി നൽകി കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചകളിലും നേരിട്ട് പങ്കെടുക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുകയുണ്ടായി
അതിനിടെ സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി തള്ളി. ആദ്യം ബന്ധുക്കൾ മുഖേന ഒത്തുതീർപ്പ് ചർച്ചകൾ നടക്കട്ടെയെന്ന് നിര്‍ദേശിച്ചാണ് ദില്ലി ഹൈക്കോടതി ഹര്‍ജി തള്ളിയത്. നടപടികളിൽ തടസമുണ്ടായാൽ ഉചിതമായ സമയത്ത് കോടതിയെ സമീപിക്കാവുന്നതാണെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിൻ സാംഘി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അതേസമയം യെമൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ നിമിഷ പ്രിയയുടെ ബന്ധുക്കൾക്ക് സഹായം ലഭ്യമാക്കുമെന്നും ബന്ധുക്കൾക്ക് അടക്കം യെമനിലേക്ക് യാത്രയ്ക്ക് സൗകര്യമൊരുക്കുമെന്നുമുള്ള മുൻനിലപാട് കേന്ദ്രസർക്കാർ ആവർത്തിച്ചു.
കേന്ദ്രം നയതന്ത്രതലത്തിൽ ഇടപെട്ടാൽ മാത്രമേ നിമിഷ പ്രീയയുടെ ജീവൻ രക്ഷിക്കാൻ കഴിയുകയുള്ളുവെന്ന് ഹർജിക്കാരായ സേവ് നിമിഷ പ്രീയ ഇന്റർനാഷണന്‍ വേണ്ടി ഹാജരായ അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ വാദിച്ചിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ നിലപാട് കണക്കിലെടുത്ത് അപ്പീൽ ഡൽഹി ഹൈക്കോടതി തള്ളി. ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിൻ സാംഘ്വി, ജസ്റ്റിസ് നവീൻ ചൗള എന്നിവർ അടങ്ങിയ ബെഞ്ചാണ് അപ്പീൽ തള്ളിയത്.