
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. നടി സുഹാസിനി അദ്ധ്യക്ഷയായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്. ഇത്തവണ 30 ചിത്രങ്ങളാണ് അന്തിമ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയവയിൽ 80 സിനിമകളാണ് അവാർഡിന് അപേക്ഷിച്ചിരുന്നത്.
എൻട്രികളുടെ എണ്ണം വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ വിധി നിർണയ സമിതിയ്ക്ക് ദ്വിതല സംവിധാനം ഏർപ്പെടുത്തി നിയമാവലി പരിഷ്കരിച്ച ശേഷമുള്ള ആദ്യ അവാർഡാണ് ഇത്തവണത്തേത്. കൊറോണ വ്യാപനത്തെ തുടർന്ന് മാസങ്ങളായി തീയേറ്ററുകൾ അടഞ്ഞ് കിടക്കുന്നതിനാലാണ് റിലീസ് ചെയ്ത സിനിമകളുടെ എണ്ണത്തിൽ ഇത്തവണ ഗണ്യമായ കുറവ് സംഭവിച്ചത്.
ഇൻന്ദ്രൻസ്, ബിജു മേനോൻ, ഫഹദ് ഫാസിൽ, ജയസൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവർ തമ്മിലാണ് മികച്ച നടനുള്ള അവാർഡിനായി മത്സരം. ശോഭന, അന്ന ബെൻ, നിമിഷ സജയൻ, പാർവ്വതി തിരുവോത്ത്, സംയുക്ത മേനോൻ തുടങ്ങിയവരാണ് മികച്ച നടിയ്ക്കുള്ള പുസ്കാര പട്ടികയിൽ മുന്നിട്ട് നിൽക്കുന്നവർ.
വെള്ളം, കപ്പേള, ഒരിലത്തണലിൽ, സൂഫിയും സുജാതയും, ആണും പെണ്ണും, കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഭാരതപ്പുഴ തുടങ്ങിയവയാണ് മികച്ച സിനിമകളുടെ പട്ടികയിലുള്ളത്. സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിക്കുക.