![](https://i0.wp.com/malluchronicle.com/wp-content/uploads/2022/02/download-3.jpeg?resize=311%2C162&ssl=1)
മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. ആരോഗ്യനില തൃപ്തികരമെന്ന് കോട്ടയം മെഡിക്കല് കോളജ് അറിയിച്ചു. ഐസിയുവിൽ നിന്ന് അദ്ദേഹത്തെ മാറ്റി. അദ്ദേഹത്തെ വാർഡിലേക്ക് മാറ്റും. ഓർമശക്തിയും സംസാരശേഷിയും പൂർണ്ണമായും വീണ്ടെടുത്തു.
ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകൾ തുടരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. ഉച്ചയ്ക്ക് ശേഷം വാവ സുരേഷിനെ നടത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സംസാരിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഭക്ഷണവും നൽകി തുടങ്ങിയിട്ടുണ്ട്.
വ്യാഴാഴ്ച ബോധം വന്നയുടനെ ദൈവമേ എന്നാണ് ആദ്യം ഉച്ചരിച്ചത്. പിന്നീട് ഡോക്ടർ പേര് ചോദിച്ചപ്പോൾ സുരേഷ് എന്ന് മറുപടിയും നൽകിയിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തെ കട്ടിലിൽ ചാരിയിരുത്തി ദ്രവരൂപത്തിലുള്ള ആഹാരവും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഓർമശക്തിയും സംസാരശേഷിയും പൂർണ്ണമായും വീണ്ടെടുത്തതായി അധികൃതർ അറിയിച്ചത്.
തലച്ചോറിന്റെ പ്രവർത്തനം നിലവിൽ സാധാരണനിലയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. സാധാരണഗതിയിൽ ശ്വാസം എടുക്കുന്നുണ്ട്. അവയവങ്ങൾ കൂടുതൽ ചലനശേഷി കൈവരിച്ചതായും ഡോക്ടർമാർ അറിയിച്ചു.
24 മണിക്കൂറും പ്രത്യേകസംഘത്തിന്റെ നിരീക്ഷണത്തിൽ കഴിയുന്ന സുരേഷിന്റെ നില ബുധനാഴ്ച ഉച്ചയോടെയാണ് കാര്യമായി മെച്ചപ്പെട്ടു തുടങ്ങിയത്. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ വിവിധവിഭാഗങ്ങളിലെ മേധാവികളാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്.
തിങ്കളാഴ്ച നീലംപേരൂർ വെച്ചായിരുന്നു വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയ്യിരുന്നു.