അഗളി: ആൾക്കൂട്ടമർദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നിയമസഹായം നൽകുന്നതിന് നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് നടൻ മമ്മൂട്ടിയുടെ ഓഫീസിൽനിന്ന് ഫോണിൽ അറിയിച്ചതായി മധുവിന്റെ സഹോദരി സരസു.
നിയമസാഹായം നൽകുന്നതുമായി ബന്ധപ്പെട്ട് നിയമ മന്ത്രി പി. രാജീവുമായി മമ്മൂട്ടി സംസാരിച്ചിരുന്നു. മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളിൽ മമ്മൂട്ടിയുടെ ഓഫിസിൽനിന്നുള്ളവർ മധുവിന്റെ വീട്ടിലെത്തുമെന്നും വിവരമുണ്ട്.
“കേസിന്റെ എല്ലാ ചെലവുകളും ഏറ്റെടുത്ത് ചെയ്യാമെന്ന് മമ്മൂക്ക ഞങ്ങളെ നേരിട്ട് വിളിച്ചറിയിച്ചിട്ടുണ്ട്. കേസിനെ കുറിച്ച് മമ്മൂക്ക നിയമമന്ത്രിയോട് സംസാരിച്ചിരുന്നു. നിയമമന്ത്രിയും കുടുംബവുമായി സംസാരിച്ചിട്ട് തീരുമാനമെടുക്കാനാണ് പറഞ്ഞിരുന്നത്. കേസിനെ കുറിച്ച് സംസാരിക്കാന്‍ മമ്മൂക്കയുടെ ഓഫീസില്‍ നിന്നുള്ളവര്‍ രണ്ട് ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് വരും,’ മധുവിന്റെ സഹോദരി സരസു പറയുന്നു.
മധുവിന്റെ മരണത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും മറ്റുള്ളകാര്യങ്ങൾ ആദിവാസി സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മധുവിന്റെ സഹോദരി പറഞ്ഞു.