![](https://i0.wp.com/malluchronicle.com/wp-content/uploads/2022/01/download28129.jpeg?resize=299%2C168&ssl=1)
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണം. സാമൂഹിക, സാംസ്കാരിക, സാമുദായിക, പൊതു പരിപാടികൾക്ക് വിലക്കേർപ്പെടുത്തി.
മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ മാറ്റിവെയ്ക്കാൻ കളക്ടർ നിർദേശം നൽകി. വിവാഹം, മരണാനന്തര ചടങ്ങുകൾ കൊവിഡ് ചട്ടങ്ങൾ പ്രകാരം മാത്രമേ നടത്താവൂ. സർക്കാർ, പൊതു മേഖല സ്ഥാപനങ്ങളിലുൾപ്പെടെ യോഗങ്ങൾ ഓൺലൈനായി നടത്തണമെന്നും നിർദേശമുണ്ട്. ഷോപ്പിംഗ് മാളുകളിൽ 25 സ്ക്വയർ ഫീറ്റിൽ ഒരാളെന്ന നിലയിൽ പ്രവേശനം ക്രമീകരിയ്ക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്റർ രൂപപ്പെട്ടാൽ 15 ദിവസത്തേയ്ക്ക് അടച്ചിടാനും കളക്ടർ നിർദേശം നൽകി.
കേരളത്തിൽ എറണാകുളത്തും തിരുവനന്തപുരത്തുമാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം. എറണാകുളത്ത് ടിപിആർ തുടർച്ചയായ മൂന്നാം ദിവസവും 30 ശതമാനത്തിന് മുകളിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ 11 കേന്ദ്രങ്ങളിൽ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കും. രോഗികളോ സമ്പർക്കമുള്ളവരോ ക്വാറന്റൈനിൽ അലംഭാവം കാണിക്കരുതെന്നും ജില്ലയിൽ അതീവ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പുനൽകിയിട്ടുണ്ട്.