താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ക്യാൻസർ ഭേദമാകുമെന്ന് പ്രചരിപ്പിച്ച ഇറ്റാലിയൻ ഗൈനക്കോളജിസ്റ്റ് പിടിയിലായി.
തെക്കൻ ഇറ്റാലിയൻ നഗരമായ ബാരിയിൽ സർജനാണ് 60 -കാരനായ ഡോ. ജിയോവന്നി മിനിയെല്ലോ. ‘ഡോക്ടർ മാജിക് ഫ്ലൂട്ട്’ എന്ന് വിളിപ്പേരുള്ള അയാൾ, രോഗമില്ലാതെ സ്ത്രീകളെ രോഗികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് അയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിക്കും. താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ രോഗം ഭേദമാകുമെന്നതാണ് അയാളുടെ വിചിത്രവാദം. എന്നാൽ, ടിവി ഷോയായ ‘ലെ ലെൻ’ ഒരു രഹസ്യാന്വേഷണ പരിപാടിയിലൂടെ അയാളെ കുരുക്കി. ഇതിനെത്തുടർന്ന് അയാൾ ഇപ്പോൾ രാജിവച്ചിരിക്കയാണ്.
രോഗികൾക്ക് ‘ലൈംഗിക ചികിത്സ’ വാഗ്ദാനം ചെയ്യുന്നതായി സർവൈവറായ ഒരു സ്ത്രീ പരാതിപ്പെട്ടതിനെ തുടർന്നായിരുന്നു ടിവി ചാനലിന്റെ ഈ ഇടപെടൽ. ഒരു മുപ്പത്തിമൂന്നുകാരിയാണ് ഡോക്ടർക്കെതിരെ പരാതി നൽകിയത്. ഗർഭിണിയാകാൻ സാധിക്കാത്തതിനെ തുടർന്നാണ് അവള് അയാളെ കാണാൻ പോയത്. അവൾ തന്റെ വന്ധ്യത പ്രശ്നങ്ങളെക്കുറിച്ച് അയാളോട് പറഞ്ഞു. തുടക്കം മുതൽ തന്നെ ഡോക്ടർ പ്രൊഫഷണലല്ലായിരുന്നുവെന്നും ഒരു കാരണവുമില്ലാതെ അയാൾ തന്റെ മാറിടത്തിൽ സ്പർശിച്ചുവെന്നും അവൾ ലാ റിപ്പബ്ലിക്കയോട് പറഞ്ഞു.
ഒടുവിൽ പരിശോധനാ ഫലങ്ങൾ വന്നപ്പോൾ അവൾക്ക് രോഗമാണെന്നും അയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ രോഗം ഭേദമാകുമെന്നും അയാൾ അവളോട് പറഞ്ഞു. സ്മിയർ പരിശോധനയിൽ നെഗറ്റീവ് ഫലം കണ്ടെങ്കിലും, അവളിൽ കാൻസറിന് കാരണമാകുന്ന ലൈംഗികമായി പകരുന്ന ഡിഎൻഎ വൈറസായ ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ (എച്ച്പിവി) സാന്നിധ്യമുണ്ടെന്ന് അയാൾ അഭിപ്രായപ്പെട്ടു. “ഞാൻ നിരവധി സ്ത്രീകളെ ക്യാൻസറിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്. ഞാനുമായി ബന്ധം പുലർത്തിയവരെല്ലാം പിന്നീട് നെഗറ്റീവായി” അയാൾ പറഞ്ഞു.
ഡോക്ടറുടെ പ്രവൃത്തിയിൽ സംശയം തോന്നിയതിനെ തുടർന്ന് നിയമോപദേശം തേടിയ യുവതി സംഭാഷണം റെക്കോർഡ് ചെയ്ത് അന്വേഷണാത്മക വാർത്താ പരിപാടിയിലേക്ക് അയച്ചു. ചാനൽ, രോഗിയുടെ വേഷത്തിൽ ഒരു നടിയെ ഡോക്ടറുടെ സമീപം അയച്ചു. അവളോടും അയാൾ അതേ തന്ത്രം തന്നെ ആവർത്തിച്ചു. വാക്സിനേഷൻ എടുത്ത തന്നെപ്പോലെയുള്ള ഒരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് അവൾക്ക് പ്രതിരോധശേഷി വർധിപ്പിക്കുമെന്നും, താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ അവളുടെ രോഗം ഭേദമാക്കാമെന്നും അയാൾ നടിയോട് പറഞ്ഞു.