കൽക്കരി ക്ഷാമത്തിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ് ആശ്വാസകരമായ വിവരങ്ങൾ പുറത്ത് വരുന്നത്. രാജ്യത്തെ വൈദ്യുതനിലയങ്ങളിലേക്കുള്ള കൽക്കരി വിതരണത്തിൽ വൈകാതെ പുരോഗതിയുണ്ടാകുമെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന സൂചന.
നേരത്തെ കൽക്കരിക്ഷാമം മൂലം രണ്ട് ദിവസം പവർകട്ട് ഏർപ്പെടുത്തുമെന്ന് ഡൽഹി അറിയിച്ചിരുന്നു. പഞ്ചാബിലും ഇപ്പോൾ വൈദ്യുതിമുടക്കം പതിവാണ്. ഡൽഹിയിലെ രണ്ട് വൈദ്യുതിനിലയങ്ങളിൽ ഉൽപാദനത്തിനായി ഗ്യാസ് എത്തിക്കുമെന്ന് ഓയിൽ മിനിസ്റ്ററി അറിയിച്ചു.
ഇതിന് പുറമേ രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉൽപാദകരായ എൻ.ടി.പി.സി കൽക്കരി ഉൽപാദനം വർധിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. പ്രധാനമായും മൂന്ന് കാരണങ്ങൾകൊണ്ടാണ് രാജ്യത്ത് കൽക്കരി ക്ഷാമം അനുഭവപ്പെടുന്നതെന്നാണ് കേന്ദ്രസർക്കാറിന്റെ വിശദീകരണം.
കോവിഡ് പ്രതിസന്ധിയിൽ നിന്നും സമ്പദ് വ്യവസ്ഥ കരകയറുന്നതിനാൽ വൈദ്യുതി ഉപഭോഗം വർധിച്ചത് കൽക്കരിയുടെ ആവശ്യകത കൂട്ടി. രാജ്യത്തെ വൈദ്യുത ഉപഭോഗം പ്രതിദിനം 4 ബില്യൺ യൂണിറ്റായി വർധിച്ചുവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.
ഇതിന് പുറമേ കൽക്കരി ഖനികൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കനത്ത മഴയുണ്ടാകുന്നത് ഉൽപാദനം വർധിപ്പിക്കുന്നതിനും, ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില ഉയരുന്നതും വലിയ തോതിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു.