![](https://i0.wp.com/malluchronicle.com/wp-content/uploads/2021/09/mcms.jpeg?resize=400%2C213&ssl=1)
കോപ്പിയടിക്കാൻ വിവിധ മാർഗങ്ങൾ സ്വീകരിക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. തുണ്ട് വെച്ചും, കയ്യിൽ എഴുതിയും, പേപ്പർ കൈമാറിയുമെല്ലാമുള്ള കോപ്പിയടികൾ ഇവയിൽ ചിലതാണ്. എന്നാൽ ഇവയെല്ലാം കടത്തിവെട്ടിക്കൊണ്ടുള്ള ഹൈടെക്ക് കോപ്പിയടി ശ്രമത്തിന്റെ വാർത്തയാണ് രാജസ്ഥാനിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്.
ബ്ലൂടൂത്ത് ഉപകരണങ്ങൾ ഘടിപ്പിച്ച ചെരുപ്പുമായി പരീക്ഷയിൽ കോപ്പിയടിക്കാൻ ശ്രമിച്ച അഞ്ചു പേരാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിൽ പിടിയിലായത്. സർക്കാർ സ്കൂളിലേക്ക് അധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയിലാണ് ഹൈടെക്ക് കോപ്പിയടി പിടികൂടിയത്.
ചെരുപ്പുകൾക്കിടയിൽ ബ്ലൂടൂത്ത് ഘടിപ്പിച്ചാണ് കോപ്പിയടിക്കാൻ ശ്രമിച്ചത്. പിടിയിലായവരിൽ മൂന്നു പേർ പരീക്ഷ എഴുതാൻ എത്തിയവരും മറ്റു രണ്ടു പേർ പരീക്ഷയിൽ കൃത്രിമം കാണിക്കുന്നതിന് സഹായിക്കാൻ എത്തിയവരുമാണെന്ന് പോലീസ് പറഞ്ഞു.
ചെരുപ്പിന്റെ ഉള്ളിൽ ഒരു മുഴുവൻ ഫോണും ഒരു ബ്ലൂടൂത്ത് ഉപകരണവും ഉണ്ടായിരുന്നു. പരീക്ഷാർഥിയുടെ ചെവിയിലും ഒരുപകരണം ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. അട്ടിമറി സാധ്യതകള്‍ മുന്നില്‍കണ്ട് പരീക്ഷ നടക്കുന്ന പ്രദേശത്ത് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയിരുന്നു.