ആലപ്പുഴ: പോത്തിനോട് സാമൂഹിക വിരുദ്ധരുടെ കൊടും ക്രൂരത. ആലപ്പുഴ തകഴിയിലാണ് സംഭവം.പോത്തിന്റെ ചെവികള്‍ അറുത്തുമാറ്റുകയും വയറ്റില്‍ കത്തി കുത്തിയിറക്കി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ഒന്നരവയസ്സുള്ള പോത്താണ് ഒരു കൂട്ടം സാമൂഹിക വിരുദ്ധരുടെ കണ്ണില്ലാ ക്രൂരതക്ക് വിധേയമായത്.
ആലപ്പുഴയിലെ തകഴി ചിറയകം വടക്കേമണ്ണട രാഹുല്‍ വളര്‍ത്തുന്ന പോത്തിനോടായിരുന്നു ഈ കൊടും ക്രൂരത. രാഹുൽ തന്റെ പോത്തിനെ പുരയിടത്തില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് പോത്ത് ആക്രമിക്കപ്പെട്ടതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. കെട്ടിയിട്ട സ്ഥലത്തുനിന്ന് കുറച്ച് മാറിയാണ് പോത്തിനെ വീട്ടുകാർ കണ്ടെത്തിയത്.
രക്തം വാര്‍ന്ന് അവശ നിലയിലായിരുന്നു പോത്ത്. മൃഗാശുപത്രിയില്‍ എത്തിച്ച് പോത്തിന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും അപകട നില തരണം ചെയ്തിട്ടില്ല. നാല്‍ക്കാലിയോട് ക്രൂരത കാട്ടിയവരെ കണ്ടെത്തി ശിക്ഷ ലഭ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കേരളത്തിൽ പലയിടത്തും മൃഗങ്ങളോട് ക്രൂരത നടക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപാണ് കോഴിക്കോട് കല്ലാച്ചിക്കടുത്ത കുമ്മങ്കോട് കശാപ്പുശാലയിലേക്കുള്ള പോത്തിനെ ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ കെട്ടി വലിച്ച സംഭവമുണ്ടായത്. കുമ്മങ്കോട് ഭജന മഠം റോഡിലാണ് ബീഫ്സ്റ്റാള്‍ ഉടമയും ഓട്ടോ ഡ്രൈവറും ചേര്‍ന്ന് മനസ്സാക്ഷിയില്ലാത്ത ക്രൂരത നടത്തിയത്.പോത്തിന്റെ കഴുത്തിലെ കയര്‍ ഓട്ടോയുടെ പിന് സീറ്റില്‍ ബന്ധിപ്പിക്കുകയും ഓട്ടോ ഓടിക്കുകയുമായിരുന്നു.
അതേസമയം പോത്തിനോട് കൊടും ക്രൂരത ചെയ്ത സാമൂഹിക വിരുദ്ധരെ കണ്ടത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പോലീസ് പറഞ്ഞു.