ദുബൈ: ദുബൈ ഉപ ഭരണാധികാരിയും യുഎഇ ധനകാര്യ വ്യവസായ മന്ത്രിയുമായിരുന്ന ശൈഖ് ഹംദാൻ ബിൻ റാശിദ് അൽ മക്തൂം അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ അദ്ദേഹത്തിന്റെ സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വാർത്ത പങ്കുവച്ചു.
അന്തരിച്ച ഭരണാധികാരി ശൈഖ് റാശിദ് ബിൻ സയീദ് അൽ മക്തൂമിന്റെ രണ്ടാമത്തെ മകനായിരുന്നു. 1945 ഡിസംബർ 25 ന് ഷെയ്ഖ് ഹംദാൻ ജനിച്ചത്.
അൽ-അഹ്ലിയ സ്കൂളിൽ പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കേംബ്രിഡ്ജിലെ ബെൽ സ്കൂൾ ഓഫ് ലാംഗ്വേജസിൽ കൂടുതൽ പഠനം പൂർത്തിയാക്കി.
ഷെയ്ഖ് ഹംദാൻ 1971 ൽ യുഎഇയുടെ ആദ്യത്തെ ധനകാര്യ വ്യവസായ മന്ത്രിയായി. മരിക്കുന്നതുവരെ അദ്ദേഹം ഈ പദവി വഹിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളും സർക്കാർ ചെലവുകളും വികസിപ്പിക്കുന്നതിൽ അദ്ദേഹം ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിച്ചു.
ദുബൈ മുനിസിപ്പാലിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചു. ഇൻഫർമേഷൻ ആന്റ് ഹെൽത്ത് ഡിപ്പാർട്ട്മെന്റുകൾ, ദുബായ് വേൾഡ് ട്രേഡ് സെന്റർ, ദുബായ് അലുമിനിയം (ദുബാൽ), ദുബായ് നാച്ചുറൽ ഗ്യാസ് കമ്പനി ലിമിറ്റഡ് (ദുഗാസ്) തുടങ്ങിയവയുടെ അധ്യക്ഷ പദവിയും അലങ്കരിച്ചു.
യുഎഇയിലെ സമ്പദ്വ്യവസ്ഥയെയും തൊഴിൽ കമ്പോളത്തെയും സഹായിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം.