ആലപ്പുഴയുടെ സാഹിത്യകാരനെന്ന് ഒറ്റ വാക്കിൽ വിശേഷിപ്പിക്കാവുന്ന ഒരാളാണ് തകഴി ശിവ ശങ്കരപ്പിള്ള.ആധികാരികമായി പറയുവാണേൽ കേരള മോപ്പസ്(മോപ്പസ്- തൊഴിലാളി വർഗത്തിന് വേണ്ടി ശബ്ദമുയർത്തിയ ഒരു ഫ്രഞ്ച് എഴുത്തുകാരൻ)എന്നൊക്കെ വേണമെങ്കിൽ പറയാം.വൈക്കം മുഹമ്മദ് ബഷീറും തകഴിയും സമകാലീനരായിരുന്നെന്ന് മാത്രമല്ല, അവരുടെ രണ്ടു പേരുടെയും ആഖ്യാനരീതി വാമൊഴിയായിയിരുന്നു.പക്ഷെ ബഷീറിനെ വേറിട്ടു നിർത്തുന്നത് സ്വന്തമായി രൂപം കൊടുത്ത ഭാഷയായിരുന്നു.
തകഴിയുടെ കൃതികളോരോന്നും പാവപ്പെട്ടവന്റെയും പാമരന്റെയും വിയർപ്പു തുള്ളികളുടെ കഥ പറയുന്നവയാണ്.അതിലെ പഴകിയ ഒരു താളാണ് രണ്ടിങ്ങഴിയിലൂടെ തകഴി പറയുന്നത്.പഴയ കാല ജന്മിക്കുടിയാൻ സമ്പ്രദായത്തിന്റെ പച്ചയായ രേഖാ ചിത്രമാണതിലൂടെ തകഴി അനാവരണം ചെയ്യുന്നത്.നമുക്ക് പുലയാടിയെന്നും ചെറ്റയെന്നുമൊക്കെ കേൾക്കുമ്പോൾ തെറിയഭിഷേകമായി തോന്നുമെങ്കിലും അവരെല്ലാം വിതച്ചു കൊയ്ത നെല്ല് തിന്ന് ജീവിച്ചവരായിരുന്നു നമ്മുടെ പൂർവ്വീകന്മാരെന്ന് ഒരു തവണയെങ്കിലും വീണ്ടുവിചാരം നടത്താൻ തകഴി നമ്മെ പ്രേരിപ്പിക്കുന്നു. ഒരു കൊച്ചു കുടുംബകഥ പറഞ്ഞു തുടങ്ങുന്ന നോവലിന്റെ ഹൃദയ സ്പർശിയായ കുട്ടനാടൻ പശ്ചാത്തലത്തലമാണ് വായനക്കാരനെ ഏറെ സ്വാധീനിക്കുന്നതും.കുട്ടനാടിനെ പകർത്തിയെഴുതുന്നതിൽ തകഴി എത്രത്തോളം വിജയിച്ചെന്ന് ചോദിച്ചാൽ അതിനൊരു അസ്സൽ മറുപടിയാണ് രണ്ടിടങ്ങഴി.
ആദിമകാലത്ത് ദ്രാവിഡ രീതിയിലെന്നു വിശ്വസിക്കപ്പെടുന്ന ആരാധനാ സമ്പ്രദായങ്ങൾ നിലനിന്നിരുന്ന ഇടമായിരുന്നു കുട്ടനാട്. കൊറ്റവൈ എന്ന വനദുർഗ്ഗാ ദേവിക്ക് ഇറച്ചിയും കള്ളും നിവേദിച്ചിരുന്ന ഈഴവനെയും പറയനെയും പുലയനെയുമൊക്കെ തകഴിയിവിടെ പ്രതിപാദിക്കുന്നുണ്ട്. നോവൽ തുടങ്ങുന്നത് കഥാനായികയായ ചിരുതയുടെ വിവാഹാലോചനയോടെയാണ്.ഒരുപാട് വിവാഹാലോചനകൾ വന്നെങ്കിലും ചിരുതയുടെ അച്ഛൻ ഒരു അത്യാഗ്രഹിയായതു കൊണ്ട് സ്ത്രീധനത്തുക ദിനംപ്രതി കൂട്ടുമായിരുന്നു.അങ്ങനെയിരിക്കെയാണ് കോരൻ പെണ്ണാലോചിച്ച് വരുന്നത്.അത്രയും തുക മുടക്കി ആ കല്ല്യാണം നടത്താൻ കോരന്റെ അച്ഛൻ അനുവദിച്ചില്ലെങ്കിലും കോരന് ചിരുതയോടുള്ള അടങ്ങാത്ത പ്രേമത്തിന്റെ പുറത്ത് കോരൻ ചിരുതയെ വിവാഹം കഴിക്കുന്നു.എന്നാൽ ചിരുതയുടെ അമ്മയെ വശത്താക്കി ചിരുതയെ കല്യാണം കഴിക്കാനുള്ള മറ്റൊരു കഥാപാത്രമായ ചാത്തന്റെ ശ്രമം പരാജയപ്പെടുന്നു.
കോരന്റെ വിവാഹം കഴിയുന്നതോടെ കഥയുടെ ഗതി മാറുന്നു.പിന്നീടങ്ങോട്ട് ഒരു ഈഴവ കർഷകന്റെ വേദന നിറഞ്ഞ ജീവിതം തകഴി പറയുകയാണ്.ഒരുപാടു പേരുടെ കത്തലടക്കാൻ (വിശപ്പ്)പാടുപെടുന്ന ഇവരുടെ വയറ്റിലെ തീ ആരണക്കും എന്നതിവിടെ ഉത്തരം കിട്ടാത്ത ഒരു ന്യായമായ ചോദ്യമായി അവശേഷിക്കുന്നു.താൻ വിയർപ്പൊഴുക്കിയുണ്ടാക്കിയ നെല്ലെത്രയുണ്ടെന്നറിയാൻ യജമാനനോടു യാചിക്കേണ്ടയവസ്ഥ.മറുപടിയായി ചാട്ടവാറടി നേരിടേണ്ട സന്ദർഭം വായിച്ചപ്പോൾ ആടുജീവിതത്തിലെ നജീബിനെ ഓർത്തു.
അതെ, ഇവിടെയുമുണ്ടായിരുന്നു ഒരു പറ്റം ആടു ജീവിതങ്ങൾ.ആർക്കോ വേണ്ടി പണിയെടുത്ത് അവസാനമെവിടെയെങ്കിലും വീണു ചാവും.അങ്ങനെ ഒരു കർഷകൻ കൂടെ ഇല്ലാതാകും എന്നേയുള്ളൂ ഈലോകത്തിനൊന്നും സംഭവിക്കില്ല.പല പറയികൾക്കും പുലയികൾക്കും കന്യകത്തം നഷ്ടമാവും. ആരും ചോദിക്കാനും പറയാനും വരില്ല.ഇതായിരുന്നു പഴയകാല ചരിത്രചിത്രങ്ങൾ.ഇതിനൊരു മാറ്റം വേണമെന്ന് തീരുമാനിച്ചുറപ്പിച്ച കോരൻ ഒരു സംഘടനക്ക് രൂപം കൊടുക്കുന്നു.ഇതിനായി ഒരുമ്പെട്ടിറങ്ങുന്ന കോരന് ഒരു കൊലപാതകത്തിന്റെ പേരിൽ ഏഴു വർഷം തടവിൽ കിടക്കാൻ വിധിക്കപ്പെട്ടു. ഇതിനിടയിൽ പലപ്പോഴായി പ്രത്യക്ഷപ്പെടുന്ന ചാത്തന് അപ്പോഴും ചിരുതയോട് പ്രേമമായിരുന്നു.അതുകൊണ്ട് തന്നെ പോകുന്നതിന് മുമ്പായി തന്റെ ഭാര്യയേയും പിറക്കാൻ പോകുന്ന കുഞ്ഞിനെയും ചാത്തനെ ഏൽപ്പിക്കുന്നു. കോരൻ ചിരുതയുടെ കൈ ചാത്തനെ ഏൽപ്പിച്ച് നിങ്ങൾ വിവാഹം കഴിച്ചു സുഖമായിരിക്കാൻ പറയുന്നു.എന്നാൽ ചിരുതക്കിത് സമ്മതമായിരുന്നില്ല.തന്നെ പെങ്ങളെപ്പോലെ കരുതാൻ പറയുന്ന ചിരുതയുടെ ഭർതൃസ്നേഹം നമുക്കിതിൽ നിന്നും വ്യക്തമാക്കാം.എന്നാലതേ സമയം ചാത്തന്റെ മനോവ്യഥയും സന്ദർഭത്തെ കൂടുതൽ സങ്കടത്തിലാഴ്ത്തുന്നു.അവസാനം കോരൻ ജയിലിൽ നിന്നും വരുമ്പോൾ തന്റെ ഉത്തരവാദിത്വം കഴിഞ്ഞ ചാരിതാർഥ്യത്തോടെ ചാത്തൻ കോരനിലേക്ക് കുട്ടിയെ കൈ മാറി തിരിഞ്ഞു നടക്കുമ്പോൾ എന്തു കൊണ്ടോ അറിയാതെ സങ്കടം തികട്ടുന്നു…