കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് 10 രൂപയ്ക്ക് ബിരിയാണി നൽകുമെന്ന് പരസ്യം നൽകി വിൽപന നടത്തിയതിനാണ് കടയുടമ അറസ്റ്റിലായത്.
തമിഴ്നാട്ടിലെ അരുപ്പുകോട്ടൈ മേഖലയിലാണ് സംഭവം നടന്നത്. സാഹിർ ഹുസ്സൈൻ എന്ന 29കാരൻ തന്റെ കടയുടെ ഉദ്ഘാടന ദിവസം രാവിലെ 11 മണി മുതൽ ഉച്ചക്ക് 2 മണി വരെയുള്ള സമയത്ത് ഒരു പ്ളേറ്റ് ബിരിയാണി 10 രൂപയ്ക്ക് നൽകുമെന്ന് പരസ്യം നൽകുകയായിരുന്നു.
ഇത് കണ്ട ആളുകൾ രാവിലെയോടെ തന്നെ പാഞ്ഞെത്തി സ്ഥാനം പിടിച്ചു. മാസ്കോ, സാമൂഹ്യ അകാലമോ പാലിക്കാതെ കൂടിയ ആളുകൾ ട്രാഫിക് ബ്ലോക്കും സൃഷ്ടിച്ചു.
എന്നാൽ 2500 ബിരിയാണി തയ്യാറാക്കി വെച്ചിരുന്ന സാഹിർ 500 ബിരിയാണി വിറ്റപ്പോഴേക്കും പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പകർച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം തുടങ്ങി നിരവധി വകുപ്പുകൾ ചേർത്ത് എഫ്ഐആർ തയ്യാറാക്കിയ പോലീസ് ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
തയ്യാറാക്കിയ ബിരിയാണികൾ വിതരണം ചെയ്യാൻ കഴിയാതിരുന്നതോടെ ഭിന്നശേഷിക്കാർക്കും, തെരുവിലെ പട്ടിണി പാവങ്ങൾക്കും വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കി തമിഴ്നാട് പോലീസ് മാതൃക കാണിച്ചു.