![](https://i0.wp.com/malluchronicle.com/wp-content/uploads/2024/01/1500x900_2158491-suchana4355096193468005396.jpg?resize=650%2C390&ssl=1)
ബംഗളൂരു: നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുത്തിനിറച്ച ബാഗുമായി കാറിൽ ബംഗളൂരുവിലേക്ക് കടക്കുന്നതിനിടെ യുവതി അറസ്റ്റിൽ. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാര്‍ട്ടപ്പ് കമ്പനി സഹസ്ഥാപകയും സി.ഇ.ഒയുമായ സുചന സേത്ത് (39) ആണ് പിടിയിലായത്.
ഗോവയിലെ ആഡംബര അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് മൃതദേഹം ബാഗിലാക്കി ടാക്സിയിൽ കര്‍ണാടകയിലേക്ക് പോകുകയായിരുന്നു.
അപ്പാര്‍ട്ട്മെന്റിലെ ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് സുചനയെ കുടുക്കിയത്. ശനിയാഴ്ച മകനെയും കൂട്ടി അപ്പാര്‍ട്ട്മെന്റിലെത്തിയ അവർ തിങ്കളാഴ്ച രാവിലെ മടങ്ങുമ്പോള്‍ കുട്ടി ഒപ്പമില്ലായിരുന്നു.
ബംഗളൂരുവിലേക്ക് പോകാൻ അത്യാവശ്യമായി ടാക്സി വേണമെന്ന് സുചന റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. കുറഞ്ഞ നിരക്കില്‍ വിമാനടിക്കറ്റ് ലഭ്യമാണെന്ന് അറിയിച്ചിട്ടും ടാക്സി വേണമെന്ന് വാശിപിടിക്കുകയായിരുന്നു. തുടര്‍ന്ന് ടാക്സിയില്‍ ബ്രീഫ്കേസുമായി ബംഗളൂരുവിലേക്ക് പുറപ്പെട്ടു.